തിരുവനന്തപുരം- യു.ഡി.എഫിൽനിന്ന് ജോസ് കെ മാണി പക്ഷം നേതൃത്വം നൽകുന്ന കേരള കോൺഗ്രസിനെ പുറത്താക്കിയെന്ന് യു.ഡി.എഫ്. കോട്ടയം ജില്ലാ പഞ്ചായത്ത് പദവി സംബന്ധിച്ച വിഷയത്തിൽ കേരള കോൺഗ്രസ് എം ജോസ് പക്ഷം സ്വീകരിച്ച കടുംപിടുത്തമാണ് കടുത്ത തീരുമാനത്തിലേക്ക് നയിച്ചതെന്ന് യു.ഡി.എഫ് വ്യക്തമാക്കി. കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി ഒഴിയാൻ ജോസ് പക്ഷത്തോട് ആവശ്യപ്പെട്ടെങ്കിലും ജോസ് പക്ഷം വഴങ്ങിയില്ല. തുടർന്നാണ് തീരുമാനം. ജോസഫ് വിഭാഗത്തിന്റെ ആവശ്യം അംഗീകരിച്ച് കോൺഗ്രസ് നിലപാട് പ്രഖ്യാപിച്ചാൽ ഏതറ്റം വരെയും പോകാൻ പാർട്ടി ഇന്നലെ തീരുമാനിച്ചിരുന്നു. ജില്ലാ പഞ്ചായത്ത്് പദവിയുടെ കാര്യത്തിൽ ജോസഫ് വിഭാഗത്തിന്റെ അവകാശ വാദം വീണ്ടും തള്ളി ജോസ് പക്ഷം രംഗത്തു വന്നതിനു പിന്നാലെ കോൺഗ്രസ് ജോസഫ് വിഭാഗത്തെ പിന്തുണച്ചിരുന്നു.
എന്തു വന്നാലും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം വിട്ടുകൊടുക്കില്ലെന്നാണ് നിലപാട്. ഇത് ഇന്നലെ പാർട്ടി ആവർത്തിക്കുകയും ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി സംബന്ധിച്ച് ഒരിക്കലും ഉണ്ടായിട്ടില്ലാത്ത ഒരു ധാരണ ഉണ്ട് എന്ന മട്ടിൽ പ്രചരിപ്പിക്കാനും അടിച്ചേൽപ്പിക്കാനും നോക്കുന്നത് അംഗീകരിക്കാനാവില്ലെന്ന് കേരളാ കോൺഗ്രസ് (എം) ഉന്നതാധികാര സമിതി അംഗങ്ങളായ തോമസ് ചാഴക്കാടൻ എം.പിയും, ഡോ.എൻ.ജയരാജ് എം.എൽ.എയും പറഞ്ഞു. അംഗീകരിക്കാത്ത നിർദേശത്തെ ധാരണ എന്ന് പറയാൻ കഴിയില്ല. കേരള കോൺഗ്രസ് (എം) പങ്കാളിയായ ഒരു ഉഭയകക്ഷി ചർച്ചയിലും ഇത്തരമൊരു ധാരണ ഉണ്ടായിട്ടില്ല. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് തെരെഞ്ഞെടുപ്പിന്റെ തൊട്ടുമുൻപ് യു.ഡി.എഫ് നേതൃത്വം നടത്തിയ ചർച്ചയിൽ പ്രസിഡന്റ് പദവി സംബന്ധിച്ച് ജോസഫ് വിഭാഗം മുന്നോട്ടുവെച്ച അവകാശവാദം കേരള കോൺഗ്രസ്സ് പാർട്ടി തള്ളിക്കളഞ്ഞതാണ്. ഒറ്റ രാത്രികൊണ്ട് കാലുമാറിയവർക്ക് പാരിതോഷികമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദവി നൽകാനാവില്ല എന്ന നിലപാടാണ് യു.ഡി.എഫ് നേതൃത്വത്തെ ആ ചർച്ചയിൽ തന്നെ അറിയിച്ചത്. കോട്ടയം ഡി.സി.സി പ്രസിഡന്റ് ഇക്കാര്യത്തിൽ ഏകപക്ഷീയമായി നടത്തിയ പ്രഖ്യാപനം അപ്പോൾ തന്നെ പാർട്ടി ജില്ലാ നേതൃത്വം പരസ്യമായി നിഷേധിച്ചിട്ടുള്ളതാണ.്
കോട്ടയം ജില്ലാ പഞ്ചായത്തിൽ സ്ഥാനം വിട്ടുകൊടുത്തില്ലെങ്കിൽ അവിശ്വാസ പ്രമേയം അവതരിപ്പിക്കുമെന്നാണ് പി.ജെ ജോസഫിന്റെ നിലപാട്്. എതു നിമിഷവും അവിശ്വാസം അവതരിപ്പിക്കുമെന്നും കോൺഗ്രസും മുസ്ലീം ലീഗും അതിന് അനുമതി നൽകിയെന്നുമാണ് ജോസഫ്്് കഴിഞ്ഞ ദിവസം വ്യക്തമാക്കിയത്്. എന്നാൽ ഇത്തരത്തിലുളള അവിശ്വാസം കൊണ്ടുവന്നാലുണ്ടാകുന്ന രാഷ്ട്രീയ പ്രത്യാഘാതമാണ് കോൺഗ്രസിലെ വീണ്ടും ആലോചിപ്പിക്കുന്നത്.അതിനാൽ രണ്ടു ദിവസത്തെ സാവകാശമാണ് കോൺഗ്രസ് ജോസഫ് വിഭാഗത്തോട് ചോദിക്കുന്നത്്. അതിനിടിയിൽ പ്രശ്‌നം തീർപ്പാക്കാനാവുമെന്നാണ് വിശ്വാസം. ജില്ലാ പഞ്ചായത്തിലെ ജോസ് വിഭാഗത്തിന്റെ പ്രതിനിധി സെബാസ്റ്റ്യൻ കുളത്തിങ്കൽ രാജിവച്ച്് ജോസഫ് വിഭാഗത്തിന് പദവി വിട്ടുകൊടുക്കണമെന്നാണ് ജോസഫിന്റെ ആവശ്യം. ജില്ലാ പഞ്ചായത്തിൽ ആകെയുളള 22 അംഗങ്ങളിൽ കോൺഗ്രസ്- എട്ട്. കേരള കോൺഗ്രസ് ജോസ് പക്ഷം-4.ജോസഫ്-2 എൽഡിഎഫ്്-7, ജനപക്ഷം-1 എന്നിങ്ങനെയാണ് കക്ഷിനില. അവിശ്വാസം വന്നാൽ ജോസ്് വിഭാഗത്തെ ഇടതുമുന്നണി പിന്തുണയ്ക്കനാണ് സാധ്യത.