Sorry, you need to enable JavaScript to visit this website.

ഗുജറാത്തില്‍ ഗർഭ ആഘോഷം കണ്ടുനിന്ന ദളിത് യുവാവിനെ മേല്‍ജാതിക്കാര്‍ തല്ലിക്കൊന്നു

അഹമ്മദാബാദ്- ഗുജറാത്തി പരമ്പരാഗത നൃത്തകലാ രൂപമായ ഗര്‍ഭ കണ്ടുനിന്ന 21-കാരനായ ദളിത് യുവാവിനെ മേല്‍ജാതിക്കാരായ പട്ടേല്‍ സമുദായക്കാര്‍ അടിച്ചു കൊലപ്പെടുത്തി. ആനന്ദിലാണ് സംഭവം.
ഭദ്രാനിയ ഗ്രാമത്തില്‍ ഒരു ക്ഷേത്രത്തിനു സമീപമുള്ള  വീടിനടുത്ത് നില്‍ക്കവെയാണ് ജയേഷ് സോളങ്കിയെന്ന ദളിത് യുവാവിനെ ആക്രമിച്ചത്. ബന്ധു പ്രകാശ് സോളങ്കിയും മറ്റു രണ്ടുപേരും ജയേഷിനൊപ്പം ഉണ്ടായിരുന്നു. ആദ്യം ഒരാളെത്തി ജാതി വിളിച്ച് അധിക്ഷേപിക്കുകയും തെറിവിളിക്കുകയും ചെയ്തു. പിന്നീട് ഒരു സംഘം ആളുകളെത്തി ദളിത് യുവാക്കളെ കൂട്ടമായി ആക്രമിക്കുകയായിരുന്നു. 
 
ദളിത് യുവാക്കള്‍ക്ക് ഗര്‍ഭ ആഘോഷം കാണാന്‍ അവകാശമില്ലെന്നു പറഞ്ഞാണ് പ്രതികള്‍ തങ്ങളെ ആക്രമിച്ചതെന്ന് പൊലീസിനു നല്‍കിയ പരാതിയില്‍ പറയുന്നു. കൂട്ട ആക്രമണം നടക്കുന്നതിനിടെ ജയേഷിന്റെ തല പിടിച്ച് മതിലിടിച്ച് ഗുരുതരമായി പരിക്കേല്‍പ്പിക്കുകയായിരുന്നു. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും പിന്നീട് മരിച്ചു.
 
സംഭവം മുന്‍കൂട്ടി പദ്ധതിയിട്ട ആക്രമണമല്ലായിരുന്നുവെന്ന് പോലീസ് പറഞ്ഞു. കൊല്ലപ്പെട്ട ജയേഷുമായി ആക്രമികള്‍ക്ക് യാതൊരു ശത്രുതയും ഉണ്ടായിരുന്നില്ലെന്നും സംഭവത്തെ കുറിച്ച് കൂടുതല്‍ അന്വേഷണം നടത്തിവരികയാണെന്നും മുതിര്‍ന്ന പോലീസ് ഓഫീസറായ എ.എം പട്ടേല്‍ പറഞ്ഞു. എട്ടുപേരെ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
 

Latest News