സൗദിയില്‍ 65 വര്‍ഷം മുമ്പ് ഒരു സ്ത്രീക്ക് ഡ്രൈവിംഗ് അനുമതി ലഭിച്ചു

റിയാദ് - സൗദിയില്‍ ആറര ദശകം മുമ്പ് കോടതി ഉത്തരവ് വഴി ഒരു സ്ത്രീക്ക് ഡ്രൈവിംഗിന് അനുമതി ലഭിച്ചു.  മജ്മ കോടതി ജഡ്ജി ശൈഖ് അലി ബിന്‍ സല്‍മാന്‍ അല്‍റൂമിയുടെ ഉത്തരവ് പ്രകാരം സൗദി സ്ത്രീക്ക് ഡ്രൈവിംഗ് അനുമതി ലഭിച്ച വിവരം ചരിത്രകാരന്‍ അബ്ദുറഹീം അല്‍ഹുഖൈലാണ് വെളിപ്പെടുത്തിയത്.
സൗദിയില്‍ ഡ്രൈവിംഗ് അനുമതി ലഭിച്ച ആദ്യ വനിതയാണിവര്‍. മജ്മക്ക് സമീപം താമസിച്ചിരുന്ന സൗദി കുടുംബത്തിലെ സ്ത്രീക്ക് ജഡ്ജിയുടെ ഉത്തരവ് പ്രകാരം ഡ്രൈവിംഗ് ലഭിച്ചത്. യുവതിയുടെ പിതാവ് അന്ധനായിരുന്നു. ഇദ്ദേഹത്തിന് രണ്ടു പെണ്‍മക്കള്‍ മാത്രമാണുണ്ടായിരുന്നത്. ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതിന് ഇദ്ദേഹം ഇടക്കിടക്ക് മജ്മയില്‍ എത്തിയിരുന്നു. ഈ സമയത്ത് മക്കളില്‍ ഒരാളാണ് കാറോടിച്ചിരുന്നത്. യുവതി കാറോടിക്കുന്നത് നാട്ടുകാര്‍ അംഗീകരിച്ചില്ല.
ഇവര്‍ അന്ധനെയും മക്കളെയും ജഡ്ജിക്കു മുന്നില്‍ ഹാജരാക്കി. അന്ധന്റെ ജീവിത സാഹചര്യങ്ങളും മകള്‍ കാറോടിക്കേണ്ടതിന്റെയും ആവശ്യവും കേട്ടുമനസ്സിലാക്കിയ ജഡ്ജി കാറോടിക്കുന്നതിന് യുവതിയെ അനുവദിക്കുകയും സ്ത്രീകള്‍ കാറോടിക്കുന്നത് വിലക്കുന്ന വ്യക്തമായ നിയമ വകുപ്പ് നിലവിലില്ലെന്ന് നാട്ടുകാരോട് വിശദീകരിക്കുകയും ചെയ്തു.

 

Latest News