മക്ക- മക്കയിലെ ആശുപത്രികളിൽ സേവനമനുഷ്ഠിക്കുന്ന ആരോഗ്യ പ്രവർത്തകരുടെയും ചികിത്സയിൽ കഴിയുന്ന രോഗികളുടെയും ഉപയോഗത്തിന് അജ്‌യാദ് കോൾ ആന്റ് ഗൈഡൻസ് സൊസൈറ്റി ഒരു ലക്ഷത്തിലേറെ നമസ്‌കാരപടങ്ങൾ (മുസല്ലകൾ) സൗജന്യമായി വിതരണം ചെയ്തു. ഒറ്റത്തവണ ഉപയോഗത്തിനുള്ള, പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിഞ്ഞുചേരുന്നതുമായ മുസല്ലകളാണ് മക്കയിലെ പത്തു ആശുപത്രികളിൽ വിതരണം ചെയ്തത്. മക്ക സാമൂഹിക വികസന സെന്ററിന്റെ മേൽനോട്ടത്തിലും മക്ക ആരോഗ്യ വകുപ്പിനു കീഴിലെ സാമൂഹിക പങ്കാളിത്ത, ആരോഗ്യ സാമൂഹിക സേവന പ്രോഗ്രാം വിഭാഗവുമായി സഹകരിച്ചുമാണ് മുസല്ലകൾ വിതരണം ചെയ്തത്.
കൊറോണ വ്യാപനം തടയാൻ ഇത്തരം മുസല്ലകൾ ഉപയോഗിക്കേണ്ടതിന്റെ പ്രാധാന്യത്തെ കുറിച്ച് രോഗികളെ ബോധവൽക്കരിക്കുന്നതിന്റെ കൂടി ഭാഗമായാണ് മുസല്ലകൾ വിതരണം ചെയ്തതെന്ന് അജ്‌യാദ് കോൾ ആന്റ് ഗൈഡൻസ് സൊസൈറ്റി ഡയറക്ടർ ബോർഡ് വൈസ് പ്രസിഡന്റ് ഡോ. ഉസാം അൽജിഫ്‌രി പറഞ്ഞു. കൊറോണ മഹാമാരി മുന്നിൽ കണ്ട് പ്രത്യേക മാനദണ്ഡങ്ങൾക്ക് അനുസൃതമായി നിർമിച്ച മുസല്ലകൾ പരിസ്ഥിതി സൗഹൃദവും മണ്ണിൽ അലിയുന്നവയും ഒറ്റത്തണ ഉപയോഗത്തിനുള്ളതുമാണ്. അൽസാഹിർ കിംഗ് അബ്ദുൽ അസീസ് ആശുപത്രി, അൽനൂർ സ്‌പെഷ്യലിസ്റ്റ് ആശുപത്രി, കിംഗ് ഫൈസൽ ആശുപത്രി, ഹിറാ ആശുപത്രി, മക്കയിലെ ഏതാനും ഹെൽത്ത് സെന്ററുകൾ എന്നിവ അടക്കം നഗരത്തിലെ ഭൂരിഭാഗം ആശുപത്രികളിലും മുസല്ലകൾ എത്തിച്ചിട്ടുണ്ട്. മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും പാലിച്ച് അജ്‌യാദ് കോൾ ആന്റ് ഗൈഡൻസ് സൊസൈറ്റിക്കു കീഴിലെ പ്രത്യേക സംഘങ്ങളാണ് ആശുപത്രികളിൽ മുസല്ല ശേഖരം എത്തിച്ചതെന്നും ഡോ. ഉസാം അൽജിഫ്‌രി പറഞ്ഞു.
ഒറ്റത്തവണ ഉപയോഗത്തിനുള്ള മുസല്ലകൾ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്ന രോഗികൾക്ക് ഏറെ ഉപകാരപ്പെട്ടതായി മക്ക ആരോഗ്യ വകുപ്പിലെ സാമൂഹിക പങ്കാളിത്ത വിഭാഗം മേധാവി ഡോ. മഹാസിൻ ശുഐബ് പറഞ്ഞു. ഡോക്ടർമാരും നഴ്‌സുമാരും അടക്കമുള്ള ആരോഗ്യ പ്രവർത്തകർക്കിടയിൽ രോഗവ്യാപനം കുറക്കാനും ഈ മുസല്ലകൾ സഹായിക്കുന്നതായി ഡോ. മഹാസിൻ ശുഐബ് പറഞ്ഞു.






