Sorry, you need to enable JavaScript to visit this website.

പ്രവാസികൾക്കായി യോജിച്ച പോരാട്ടങ്ങൾ തുടരും -ജോസഫ് ജോൺ

പ്രവാസി ജിദ്ദ സംഘടിപ്പിച്ച പ്രതിഷേധ സംഗമത്തിൽ  വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ സംസാരിക്കുന്നു.

ജിദ്ദ - കേരളത്തെ കോവിഡ് പ്രതിരോധത്തിൽ നമ്പർ വണ്ണാക്കിത്തീർക്കാനുള്ള തത്രപ്പാടിനിടയിൽ സ്വന്തം നാടിന്റെ നട്ടെല്ലായ പ്രവാസികളെ കേരളം മറന്നത് നിർഭാഗ്യകരമാണെന്ന് വെൽഫെയർ പാർട്ടി സംസ്ഥാന സെക്രട്ടറി ജോസഫ് ജോൺ പറഞ്ഞു. 
പ്രവാസികളെ മരണത്തിനു വിട്ടുകൊടുത്ത് എന്ത് ഇമേജാണ് നമ്മുടെ ഭരണാധികാരികൾ കെട്ടിപ്പടുക്കാൻ ശ്രമിക്കുന്നത്? കേന്ദ്രത്തിലെ ഫാസിസ്റ്റ് ഭരണകൂടത്തിൽ നിന്നും സാധാരണ പ്രവാസികൾ ഒന്നും പ്രതീക്ഷിക്കുന്നില്ല. എന്നാൽ നമ്മുടെ സംസ്ഥാനം അതായിരുന്നില്ല. ജനിച്ച നാട്ടിൽ തിരിച്ചെത്താനുള്ള പ്രവാസികളുടെ അവകാശ പോരാട്ടങ്ങൾക്കൊപ്പം വെൽഫെയർ പാർട്ടി എന്നുമുണ്ടാവുമെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങളും കൂടിയാണ് കേരളം; പ്രവാസികളെ കൊലക്ക് കൊടുക്കരുത് എന്ന തലക്കെട്ടിൽ പ്രവാസി സാംസ്‌കാരിക വേദി ജിദ്ദ സെൻട്രൽ കമ്മിറ്റി  സംഘടിപ്പിച്ച പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്‌യുകയായിരുന്നു അദ്ദേഹം. 


പ്രവാസികളുടെ തിരിച്ച് വരവിന് നിരന്തരം പ്രതിബന്ധങ്ങൾ സൃഷ്ടിച്ച കേരള സർക്കാർ നടപടികൾ മനുഷ്യത്വ വിരുദ്ധമാണെന്ന് ചടങ്ങിൽ സംസാരിച്ച ഒഐസിസി പ്രസിഡൻറ് കെ ടി എ മുനീർ പറഞ്ഞു. തുടക്കം മുതൽ തന്നെ പ്രവാസികൾ തിരിച്ച് വരേണ്ട എന്ന നിലപാടാണ് സർക്കാർ കൈക്കൊണ്ടത്. ലോകത്തൊരു രാജ്യവും സ്വന്തം ജനതക്കെതിരെ ഇത്തരത്തിൽ നിബന്ധനകൾ വെച്ചില്ല എന്നത് തിരിച്ചറിയണമെന്ന് കെഎംസിസി പ്രസിഡന്റ് അഹമദ് പാളയാട്ട് പറഞ്ഞു. ശക്തമായ സമ്മർദങ്ങൾക്കൊടുവിൽ സർക്കാർ നിലപാടിൽ അയവു വരുത്തിയിട്ടുണ്ടെങ്കിലും പ്രവാസികളുടെ അവകാശങ്ങൾക്കുവേണ്ടി യോജിച്ച സമരങ്ങൾ തുടരും. 


ഇസ്മായിൽ കല്ലായി (പ്രവാസി ജിദ്ദ), കെ എം മുസ്തഫ (സിജി), ഉമറുൽ ഫാറൂഖ് (യൂത്ത് ഇന്ത്യ), നിസാർ ഇരിട്ടി എന്നിവർ സംസാരിച്ചു. പ്രസിഡന്റ് റഹീം ഒതുക്കുങ്ങൽ അധ്യക്ഷത വഹിച്ചു. സൂം ഓൺലൈനിൽ നടന്ന പരിപാടിക്ക് അമീൻ ഷറഫുദീൻ, മുഹമ്മദ് താഹ എന്നിവർ സാങ്കേതിക സഹായങ്ങൾ നൽകി. ജനറൽ സെക്രട്ടറി അഷ്‌റഫ് പാപ്പിനിശ്ശേരി നന്ദി പറഞ്ഞു.

 

 

Latest News