Sorry, you need to enable JavaScript to visit this website.

സൗദിയിൽ വിലക്കയറ്റവും നികുതി ദുരുപയോഗവും തടയാൻ ശക്തമായ നടപടി

റിയാദ് -അടുത്ത മാസാദ്യം മുതൽ മൂല്യവർധിത നികുതി പതിനഞ്ചു ശതമാനമായി ഉയർത്തുന്നതോടെ വിലക്കയറ്റവും നികുതി ദുരുപയോഗവും നിയമ ലംഘനങ്ങളും തടയാൻ വാണിജ്യ മന്ത്രാലയവുമായി ഏകോപനം നടത്തി സകാത്ത്, നികുതി അതോറിറ്റി ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് അതോറിറ്റി വക്താവ് ഹമൂദ് അൽഹർബി പറഞ്ഞു. അടുത്ത മാസാദ്യം മുതൽ വാറ്റ് അഞ്ചു ശതമാനത്തിൽനിന്ന് പതിനഞ്ചു ശതമാനമായി ഉയർത്തുന്നതോടനുബന്ധിച്ച് മൂല്യവർധിത നികുതിയെ കുറിച്ച് സൗദി കൗൺസിൽ ഓഫ് ചേംബേഴ്‌സ് വീഡിയോ കോൺഫറൻസ് രീതിയിൽ സംഘടിപ്പിച്ച ചർച്ചാ സെഷനിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു ഹമൂദ് അൽഹർബി. മൂല്യവർധിത നികുതി നിയമലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം നൽകാൻ തീരുമാനമുണ്ട്. നിയമ ലംഘകർക്ക് ചുമത്തുന്ന പിഴ തുകയുടെ രണ്ടര ശതമാനമാണ് നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികമായി കൈമാറുക. പാരിതോഷികമായി കൈമാറുന്ന തുക ആയിരം റിയാലിൽ കുറവാകാനോ പത്തു ലക്ഷം റിയാലിൽ കവിയാനോ പാടില്ലെന്ന് വ്യവസ്ഥയുണ്ട്. 


അടുത്ത മാസം ഒന്നാം തീയതി മുതൽ മൂല്യവർധിത നികുതി 15 ശതമാനമായി ഉയർത്താൻ തീരുമാനിച്ചിട്ടുണ്ട്. പുതിയ നികുതി പ്രാബല്യത്തിൽ വരുന്നതിനു മുമ്പും ശേഷവും വിപണികളിൽ ശക്തമായ ഫീൽഡ് നിരീക്ഷണം നടത്തുന്നതിൽ സകാത്ത്, നികുതി അതോറിറ്റിക്ക് പരിചയസമ്പത്തും അറിവുമുണ്ട്. 2018 ജനുവരി ഒന്നു മുതൽ അഞ്ചു ശതമാനം വാറ്റ് നടപ്പാക്കിയപ്പോഴും ഇതുപോലെ പ്രാദേശിക വിപണികൾ അതോറിറ്റി ശക്തമായി നിരീക്ഷിച്ചിരുന്നെന്ന് ഹമൂദ് അൽഹർബി പറഞ്ഞു. 


സകാത്ത്, നികുതി അതോറിറ്റി നിയമങ്ങൾ ലംഘിക്കുന്നവരെ കുറിച്ച് വിവരം നൽകുന്നവർക്ക് പരമാവധി പത്തു ലക്ഷം റിയാൽ വരെ പാരിതോഷികം നൽകാൻ ബന്ധപ്പെട്ട നിയമാവലി അനുശാസിക്കുന്നുണ്ട്. നാലിനം നിയമ ലംഘനങ്ങളെ കുറിച്ച് വിവരം നൽകുന്നവർക്കാണ് പാരിതോഷികം ലഭിക്കുക. സകാത്ത് സംവിധാനത്തിൽ രജിസ്റ്റർ ചെയ്യാതിരിക്കൽ-സകാത്ത് വെട്ടിപ്പ്, മൂല്യവർധിത നികുതി വെട്ടിപ്പ്-വാറ്റ് ഇൻവോയ്‌സുകളും രേഖകളും സൂക്ഷിക്കാതിരിക്കൽ, ആദായ നികുതി നിയമ ലംഘനങ്ങൾ, സെലക്ടീവ് ടാക്‌സ് നിയമ ലംഘനങ്ങൾ എന്നിവയെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികത്തിന് അവകാശമുണ്ടാകും. 
പാരിതോഷികം ലഭിക്കണമെന്ന് ആഗ്രഹിക്കുന്നവർ അക്കാര്യം നികുതി വെട്ടിപ്പുകളെ കുറിച്ച് അറിയിക്കുമ്പോൾ പ്രകടിപ്പിച്ചിരിക്കണമെന്ന് വ്യവസ്ഥയുണ്ട്. നികുതി വെട്ടിപ്പുകളെ കുറിച്ച് അറിയിക്കുന്നവർ തങ്ങളുടെ പേരുവിവരങ്ങളും നിയമ ലംഘനം നടത്തിയ വ്യക്തിയുടെയും സ്ഥാപനത്തിന്റെയും പേരുവിവരങ്ങളും വിലാസവും നിയമ ലംഘത്തിന്റെ ഇനവും നിയമ ലംഘനം നടത്തിയ തീയതിയും സ്ഥലവും പരാതിക്ക് ഉപോൽബലകമായ രേഖകളും പരാതിയിൽ ഉൾപ്പെടുത്തിയിരിക്കണം. 


നികുതി വെട്ടിപ്പുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് വ്യവസ്ഥകൾക്ക് വിധേയമായാണ് പാരിതോഷികത്തിന് അവകാശമുണ്ടാവുക. നിയമ ലംഘനങ്ങൾ കണ്ടെത്തുന്നതിലേക്ക് പരാതികൾ നയിച്ചിരിക്കണമെന്നതാണ് ഇതിൽ ഒന്ന്. പരാതി നൽകുന്നവർ സകാത്ത്, നികുതി അതോറിറ്റി ഉദ്യോഗസ്ഥരോ അവരുടെ അടുത്ത ബന്ധുക്കളോ ആകാൻ പാടില്ല. നികുതി വെട്ടിപ്പിനെ കുറിച്ച് വിവരം നൽകൽ പരാതി നൽകുന്നയാളുടെ ഔദ്യോഗിക കൃത്യനിർവഹണത്തിന്റെ ഭാഗമാകാനും പാടില്ല. നികുതി വെട്ടിപ്പുകളെ കുറിച്ച് വിവരം നൽകുന്നവർക്ക് പാരിതോഷികം കൈമാറുന്ന കാര്യം പരിശോധിക്കുന്ന പ്രത്യേക കമ്മിറ്റിയുടെ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് പാരിതോഷികം വിതരണം ചെയ്യുക. 


നികുതി വെട്ടിപ്പ് നടത്തുന്ന വ്യക്തികളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പിഴയും നികുതി കുടിശ്ശികകളും ഈടാക്കിയ ശേഷം മാത്രമാണ് പാരിതോഷികം നൽകുക. നികുതി വെട്ടിപ്പ് നടത്തുന്നവരിൽ നിന്ന് പിഴയും നികുതി കുടിശ്ശികകളുമായി ഈടാക്കുന്ന തുകയുടെ രണ്ടര ശതമാനമോ പത്തു ലക്ഷം റിയാലോ ഏതാണ് കുറവ് എങ്കിൽ ആ തുകയാണ് പാരിതോഷികമായി നൽകുക. മിനിമം പാരിതോഷികം ആയിരം റിയാലായും നിയമാവലി നിർണയിക്കുന്നു. 

 

Latest News