Sorry, you need to enable JavaScript to visit this website.

മോഹന്‍ലാലിനെതിരെയുളള ആനക്കൊമ്പ് കേസ് പിന്‍വലിക്കാമെന്ന് സര്‍ക്കാര്‍

കൊച്ചി- അനധികൃതമായി ആനക്കൊമ്പുകള്‍ കൈവശം വച്ച കേസില്‍ നടന്‍ മോഹന്‍ലാലിനെതിരെയുള്ള പ്രോസിക്യുഷന്‍ നടപടികള്‍ പിന്‍വലിക്കുന്നതില്‍ എതിര്‍പ്പില്ലെന്നു സര്‍ക്കാര്‍. പെരുമ്പാവൂര്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് സര്‍ക്കാര്‍ അഭിഭാഷകന്‍ ഇതു സംബന്ധിച്ച അപേക്ഷ നല്‍കിയത്. കോടനാട് റേഞ്ചിലെ മേയ്ക്കപ്പാല സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ തുടര്‍ നടപടികളാണു പിന്‍വലിക്കാന്‍ അനുമതി തേടിയിട്ടുള്ളത്. കേസ് പിന്‍വലിക്കുന്നത് സംബന്ധിച്ച് ഡയറക്ടര്‍ ഓഫ് പ്രോസിക്യൂഷനോടു സര്‍ക്കാര്‍ നിയമോപദേശം തേടിയിരുന്നു. കേസ് കോടതിയുടെ അനുമതിയോടെ പിന്‍വലിക്കുന്നതില്‍ തിര്‍പ്പില്ലന്നാണു സര്‍ക്കാര്‍ അപേക്ഷയില്‍ പറഞ്ഞിരിക്കുന്നത്.
കേസ് പിന്‍വലിക്കുവാനായി മോഹന്‍ലാല്‍ നേരത്തെ അപേക്ഷകള്‍ നല്‍കിയിരുന്നു. 2016 ജനുവരി 31നും, 2019 സെപ്റ്റംബര്‍ 20നുമായി രണ്ട് അപേക്ഷകളാണ് നല്‍കിയത്. 2019 ഓഗസ്റ്റില്‍ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡനും കേസ് സംബന്ധിച്ച് സര്‍ക്കാരിന് കത്തെഴുതിയിരുന്നു. ഇത് പരിഗണിച്ചാണ് സര്‍ക്കാരിന്റെ തീരുമാനമെന്നാണ് അറിയുന്നത്.
വന്യജീവി സംരക്ഷണ നിയമം ലംഘിച്ച് ആനക്കൊമ്പ് നിയമവിരുദ്ധമായി കൈമാറ്റം ചെയ്യുകയും വാങ്ങി കൈവശം സൂക്ഷിക്കുകയും ചെയ്തതിനാണ് മലയാറ്റൂര്‍ ഡിവിഷനല്‍ ഫോറസ്റ്റ് ഓഫിസറും കോടനാട് റേഞ്ച് ഫോറസ്റ്റ് ഓഫിസറും മോഹന്‍ലാലിനും മറ്റു മൂന്നു പ്രതികള്‍ക്കുമെതിരേ കുറ്റപ്പത്രം സമര്‍പ്പിച്ചത്.2012 ജൂണില്‍ ആദായനികുതി വിഭാഗം മോഹന്‍ലാലിന്റെ തേവരയിലുള്ള വീട്ടില്‍ നടത്തിയ റെയ്ഡിലായിരുന്നു ആനക്കൊമ്പുകള്‍ കണ്ടെത്തിയത്. അതേസമയം, കേസില്‍ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും വനം വകുപ്പ് തൊണ്ടിമുതല്‍ കണ്ടെത്തിയിരുന്നില്ല.പെരുമ്പാവൂര്‍ കോടതിയില്‍ തൊണ്ടിമുതല്‍ ഇല്ലാതെയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. കേസ് രജിസ്റ്റര്‍ ചെയ്ത് ഏഴ് വര്‍ഷത്തിനു ശേഷമാണു മോഹന്‍ലാലിനെ പ്രതി ചേര്‍ത്തു കുറ്റപത്രം സമര്‍പ്പിച്ചത്.
 

Latest News