Sorry, you need to enable JavaScript to visit this website.

അര്‍ബന്‍ കോഓപ്പറേറ്റീവ് ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്ക്  നിയന്ത്രണത്തില്‍ 

ന്യൂദല്‍ഹി-രാജ്യത്തെ സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ നിയന്ത്രണത്തിന് കീഴില്‍. അര്‍ബന്‍ സഹകരണ ബാങ്കുകളും മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകളും ആര്‍ബിഐ നിയമങ്ങള്‍ക്ക് വിധേയമാക്കുന്ന ഓര്‍ഡിനന്‍സിന് കേന്ദ്രമന്ത്രിസഭ അംഗീകാരം നല്‍കി. പ്രധാനമന്ത്രിയുടെ വസതിയില്‍ ചേര്‍ന്ന കേന്ദ്രമന്ത്രിസഭായോഗത്തിലാണ് തീരുമാനം.
ഓര്‍ഡിനന്‍സ് രാഷ്ട്രപതി ഒപ്പുവെക്കുന്നതോടെ പ്രാബല്യത്തില്‍ വരും. അതനുസരിച്ച്, അന്ന് മുതല്‍ ഈ സഹകരണബാങ്കുകളെല്ലാം റിസര്‍വ് ബാങ്കിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുമാകും. സമീപകാലത്തായി ചില സംസ്ഥാനങ്ങളില്‍ സഹകരണ ബാങ്കുകളിലുണ്ടായ തട്ടിപ്പുകളുടെ പശ്ചാത്തലത്തിലാണ് നിയന്ത്രണം കര്‍ശനമാക്കുന്നത്.
പ്രധാനമായും അര്‍ബന്‍ സഹകരണ ബാങ്കുകളെയാണ് ഓര്‍ഡിനന്‍സ് ബാധിക്കുക. ഇതുവഴി 1482 അര്‍ബന്‍ സഹകരണ ബാങ്കുകള്‍, 587 മള്‍ട്ടി സ്‌റ്റേറ്റ് സഹകരണ ബാങ്കുകള്‍ എന്നിവ റിസര്‍വ് ബാങ്കിന്റെ കീഴിലാകും.ഷെഡ്യൂള്‍ഡ് ബാങ്കുകളെപ്പോലെത്തന്നെ ഇനി ഈ സഹകരണബാങ്കുകളിലും ആര്‍ബിഐ ചട്ടങ്ങള്‍ തന്നയാകും ബാധകമാവുക.നേരത്തെ ഇതിന് സമാനമായ ബാങ്കിങ് റെഗുലേഷന്‍ ബില്‍ കേന്ദ്രസര്‍ക്കാര്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചിരുന്നുവെങ്കിലും സഭാ സമ്മേളനം കോവിഡ് വ്യാപനം മൂലം വെട്ടിച്ചുരുക്കിയതിനാല്‍ അത് പാസാക്കാന്‍ സാധിച്ചിരുന്നില്ല. ഇതേതുടര്‍ന്നാണ് ഇപ്പോള്‍ ഓര്‍ഡിനന്‍സ് കൊണ്ടുവരുന്നത്.സഹകരണ ബാങ്കുകളില്‍ 8.6 കോടി ആളുകള്‍ക്ക് 4.84 ലക്ഷം കോടിയുടെ നിക്ഷേപമാണ് ഉള്ളത്. നിയന്ത്രണാധികാരം പൂര്‍ണമായും റിസര്‍വ് ബാങ്കിലേക്ക് പോകും.
'1540 സഹകരണബാങ്കുകളെ ആര്‍ബിഐയുടെ കുടക്കീഴിലേക്ക് കൊണ്ടുവരിക വഴി, രാജ്യത്തെ 8.6 നിക്ഷേപകര്‍ക്ക് സുരക്ഷിതത്വമാണ് സര്‍ക്കാര്‍ ഉറപ്പു നല്‍കുന്നത്. ഇവരുടെ 4.84 ലക്ഷം കോടി രൂപയുടെ നിക്ഷേപം ഇനി വളരെ സുരക്ഷിതമായിരിക്കും', തീരുമാനം വിശദീകരിച്ചുകൊണ്ട് കേന്ദ്രമന്ത്രി പ്രകാശ് ജാവദേക്കര്‍ വ്യക്തമാക്കി.
 

Latest News