Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

സ്വന്തമായി ക്വാറന്റൈൻ സെന്ററൊരുക്കി ഈരാറ്റുപേട്ട പ്രവാസി കൂട്ടായ്മ

ഈരാറ്റുപേട്ടയിൽ ആരംഭിച്ച കരുണ-ഇ.ജി.എ ക്വാറന്റൈൻ സെന്ററിന്റെ ഉദ്ഘാടനം ബൽക്കീസ് നവാസ് നിർവഹിക്കുന്നു.

ഈരാറ്റുപേട്ട - നാട്ടിലേക്കു തിരിച്ചെത്തുന്ന പ്രവാസികൾക്ക് സ്വന്തമായി ക്വാറന്റൈൻ സൗകര്യമൊരുക്കി പ്രവാസി കൂട്ടായ്മ. ഈരാറ്റുപേട്ടയിൽനിന്നുള്ള പ്രവാസികളുടെ കൂട്ടായ്മയായ ഈരാറ്റുപേട്ട ഗ്ലോബൽ അസോസിയേഷനും ഈരാറ്റുപേട്ടയിലെ പ്രമുഖ ജീവകാരുണ്യ സംരംഭമായ കരുണ പാലിയേറ്റീവ് കെയർ സെന്ററും സംയുക്തമായാണ് തിരിച്ചെത്തുന്ന പ്രവാസികൾക്കായി ക്വാറന്റൈൻ സൗകര്യമൊരുക്കിയത്. 
സെന്ററിന്റെ ഉദ്ഘാടനം കഴിഞ്ഞ ദിവസം കരുണ അഭയ കേന്ദ്രത്തിൽ നടന്ന ചടങ്ങിൽ ഈരാറ്റുപേട്ട മുനിസിപ്പൽ ആക്ടിംഗ് ചെയർപേഴ്‌സൻ ബൽക്കീസ് നവാസ് നിർവഹിച്ചു.

പ്രവാസികളുടെ മടക്കയാത്ര ആരംഭിച്ചതുമുതൽ മുനിസിപ്പാലിറ്റിയുമായും പല സന്നദ്ധ സംഘടനകളുമായി ബന്ധപ്പെട്ടും ഈരാറ്റുപേട്ടയിൽ ക്വാറന്റൈൻ സൗകര്യമൊരുക്കാനുള്ള ശ്രമത്തിലായിരുന്നു ഇ.ജി.എ. ചാർട്ടേഡ് ഫ്‌ളൈറ്റുകളിൽ വരുന്ന പ്രവാസികൾക്ക് സർക്കാർ ഒരുക്കുന്ന ക്വാറന്റൈൻ കേന്ദ്രങ്ങളിൽ താമസിക്കാൻ കഴിയാത്തതിനാൽ സ്വന്തമായി സൗകര്യം കണ്ടെത്തേണ്ടിയിരുന്നു. അതുകൊണ്ട് പലരും ഹോം ക്വാറന്റയിൻ തീരുമാനിക്കുകയായിരുന്നു. ക്വാറന്റൈൻ സൗകര്യമില്ലാത്തവർ വീട്ടുകാരെ ബന്ധുവീടുകളിലേക്കും മറ്റും മാറ്റിത്താമസിപ്പിച്ചും വീട്ടിൽ ഉള്ള സൗകര്യത്തിൽ റൂം ക്വാറന്റൈനുമായിരുന്നു ഉദ്ദേശിച്ചിരുന്നതെന്ന് ഇ.ജി.എ ചൂണ്ടിക്കാട്ടുന്നു. ഇതിലെ ബുദ്ധിമുട്ടും അപകടവും മനസ്സിലാക്കിയാണ് മുനിസിപ്പാലിറ്റി പരിധിയിലുള്ള ഏതു പ്രവാസിക്കും സൗകര്യപൂർവം നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കാൻ കരുണയും ഇ.ജി.എയും സംയുക്തമായി തീരുമാനിച്ചത്. ഇതിനകം പത്തിലേറെ പ്രവാസികൾ ക്വാറന്റൈൻ സെന്ററിൽ എത്തിക്കഴിഞ്ഞതായി ഭാരവാഹികൾ പറഞ്ഞു. 


അടച്ചിട്ടിരുന്ന ഹോസ്റ്റൽ കെട്ടിടം വാടകക്കെടുത്ത് വയറിംഗ് ഉൾപ്പെടെയുള്ള അറ്റകുറ്റപ്പണികൾ തീർത്ത് അണുനശീകരണം നടത്തിയാണ് ക്വാറന്റൈൻ സെന്ററിനായി സംവിധാനിച്ചത്. അന്തേവാസികൾക്കായി വൈഫൈ സംവിധാനവും ഒരുക്കിയിട്ടുണ്ട്. താമസക്കാർക്കാവശ്യമായ വസ്തുക്കൾ ഈരാറ്റുപേട്ടയിലെ വിവിധ വ്യാപാരികൾ സ്‌പോൺസർ ചെയ്യുകയായിരുന്നു.
ക്വാറന്റൈനിൽ കഴിയുന്നവർക്കായി 24 മണിക്കൂറും സേവനം ചെയ്യാൻ തയാറായി കരുണയുടെയും ഐ.ആർ.ഡബ്ല്യുവിന്റേയും വളണ്ടിയർമാർ രംഗത്തുണ്ട്. 
ക്വാറന്റൈൻ സെന്റർ നടത്തിപ്പിനായി കരുണ ഡെവലപ്‌മെന്റ് കമ്മിറ്റി ചെയർമാൻ എ.എം.എ. ഖാദർ, കൗൺസിലർ ടി.എം. റഷീദ്, റെസിഡൻഷ്യൽ അസോസിയേഷൻ പ്രസിഡന്റ് ഫൈസൽ മാളിയേക്കൽ എന്നിവർ രക്ഷാധികാരികളായി കമ്മിറ്റി രൂപീകരിച്ചു. 


നേരത്തെ മുസ്‌ലിം യൂത്ത് ലീഗിന്റെ നേതൃത്വത്തിൽ പത്തു പേർക്കുള്ള ക്വാറന്റൈൻ സൗകര്യം വൈറ്റ്കാസിൽ റസിഡൻസിയിലും നാലു പേർക്കുള്ള സൗകര്യം ശുചിത്വ നഗരംകൂട്ടായ്മയുടെ നേതൃത്വത്തിലും ഒരുക്കിയിരുന്നു. 
ഇമാം ഏകോപന സമിതി ചെയർമാൻ നദീർ മൗലവി, പീപ്പിൾസ് ഫൗണ്ടേഷൻ പ്രതിനിധി പി.കെ. മുഹമ്മദ് ഷാഫി, വ്യാപാരി വ്യവസായ ഏകോപന സമിതി പ്രസിഡന്റ് എ.എം.എ. ഖാദർ, പുത്തൻ പള്ളി പ്രസിഡന്റ് കെ.ഇ. പരീത്, മുഹ് യിദ്ദീൻ ജമാഅത്ത് പ്രസിഡന്റ് ഷഫീഖ് പുതുപ്പറമ്പിൽ, നഗരസഭാ കൗൺസിലർമാരായ വി.പി. നാസർ, സുബൈർ വെള്ളാപ്പള്ളി, ജനറൽ കൺവീനർ അവിനാശ് മൂസ, ഇ.ജി.എ പ്രതിനിധി സഹിൽ സലീം, ഹക്കീം പുതുപ്പറമ്പിൽ, കരുണ വളണ്ടിയർ ക്യാപ്റ്റൻ യൂസുഫ് പുതുപ്പറമ്പിൽ, സക്കീർ കറുകാഞ്ചേരി, അജ്മൽ പാറനാനി തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ പങ്കെടുത്തു. 


ക്വാറന്റൈൻ സെന്റർ ചെയർമാൻ ഹാഷിർ നദ്‌വി അധ്യക്ഷത വഹിച്ചു. കരുണ ചെയർമാൻ എൻ.എ.എം. ഹാറൂൻ സ്വാഗതവും സെക്രട്ടറി കെ.എ. സമീർ നന്ദിയും പറഞ്ഞു. 
കൂടുതൽ പ്രവാസികൾ മടങ്ങിയെത്തുന്ന സാഹചര്യത്തിൽ മുനിസിപ്പാലിറ്റിയുടേയും വിവിധ മഹല്ല് കമ്മിറ്റികളുടേയും നേതൃത്വത്തിൽ വിപുലമായ മറ്റൊരു ക്വാറന്റൈൻ സെന്റർ ആരംഭിക്കാനും നീക്കമുണ്ട്. ഇതിനായുള്ള ആലോചനാ യോഗം കഴിഞ്ഞ ദിവസം മുനിസിപ്പൽ ചെയർമാന്റെ നേതൃത്വത്തിൽ നഗരസഭാ ഓഫീസിൽ ചേർന്നു.
 

Latest News