ന്യൂദൽഹി- കൊറോണയും പെട്രോൾ, ഡീസൽ വിലയുമാണു മോഡി സർക്കാർ അൺലോക്ക് ചെയ്തതെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ട്വിറ്ററിൽ. ഇന്ധന വില വർധന സൂചിപ്പിക്കുന്ന ഗ്രാഫും രാഹുൽ പോസ്റ്റു ചെയ്തിട്ടുണ്ട്. ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ മറ്റു രാജ്യങ്ങളിൽ കോവിഡ് കേസുകൾ കുറഞ്ഞപ്പോൾ ഇന്ത്യയിൽ വർധനയാണുണ്ടായതെന്നു നേരത്തെയും രാഹുൽ ആരോപിച്ചിരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 15,968 പുതിയ കേസുകളാണ് ഇന്ത്യയിൽ റജിസ്റ്റർ ചെയ്തത്. 465 പേർ മരിക്കുകയും ചെയ്തു. 1,83,022 ആക്ടീവ് രോഗികളടക്കം 4,56,183 പേർക്കാണ് രോഗം ബാധിച്ചത്. 2,58,685 പേർ രോഗവിമുക്തി നേടി. 14,476 പേരാണ് രാജ്യത്ത് ഇതുവരെ മരിച്ചത്.
തുടർച്ചയായ പതിനെട്ടാം ദിവസവും ഡീസൽവില കൂടിയിരുന്നു. അതേസമയം, പെട്രോൾ വിലയിൽ മാറ്റമില്ല. ഡീസലിന് ഇന്ന് ലീറ്ററിന് 45 പൈസയാണ് കൂടിയത്. കൊച്ചിയിൽ ഒരു ലീറ്റർ ഡീസലിന് 75.72 രൂപയായി. 18 ദിവസം കൊണ്ട് ഡീസലിന് 9.92 രൂപയാണ് കൂടിയത്.