നിലമ്പൂർ- എടക്കര മൂത്തേടത്ത് കൊലവിളിയുമായി പ്രതിഷേധ പ്രകടനം നടത്തിയ കേസിൽ ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറിയടക്കം നാല് പേർ അറസ്റ്റിലായി. മേഖലാ സെക്രട്ടറി പാവുക്കാടൻ ഷെഫീഖ്(24), പ്രവർത്തകരായ മനയിൽ ഷബീബ്(23), കെച്ചീത്തറ ജോഷി(38), വലിയപിടിയേക്കൽ ബെനി സദർ(40) എന്നിവരാണ് അറസ്റ്റിലായത്. കൊവിഡ് രോഗ പശ്ചാത്തലത്തിൽ ഇവർക്ക് സ്റ്റേഷൻ ജാമ്യം നൽകി വിട്ടയച്ചു. എടക്കര സി.ഐ മനോജ് പറയറ്റയും സംഘവുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. കേസിൽ പ്രതിചേർക്കപ്പെട്ട ഒരാൾ കൂടി അറസ്റ്റിലാകാനുണ്ട്. വാട്ട്സാപ്പ് ഗ്രൂപ്പിലെ അംഗങ്ങൾ തമ്മിലുണ്ടായ തർക്കം കഴിഞ്ഞ പതിനേഴിന് സംഘർഷത്തിൽ കലാശിച്ചിരുന്നു. സംഘർഷത്തിൽ യൂത്ത് കോൺഗ്രസ്, ഡി.വൈ.എഫ്.െഎ പ്രവർത്തകരായ എട്ട് പേർക്കെതിരെ എടക്കര പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. സംഘർഷത്തിൽ ഡി.വൈ.എഫ്.ഐ പ്രവർത്തകന് പരിക്കേൽക്കുകയും ചെയ്തിരുന്നു. ഇതിൽ പ്രതിഷേധിച്ചാണ് ഡി.വൈ.എഫ്.ഐ പ്രവർത്തകർ പതിനെട്ടാം തീയതി കൊലവിളികളുമായി പ്രകടനം നടത്തിയത്.