Sorry, you need to enable JavaScript to visit this website.

തിഹാര്‍ ജയിലില്‍ 10 വര്‍ഷത്തിനിടെ 39 പ്രസവം; സഫൂറയ്ക്ക് ഗര്‍ഭിണിയെന്ന പരിഗണനയില്‍ ജാമ്യം നല്‍കരുതെന്ന് ദല്‍ഹി പോലിസ്

ന്യൂദല്‍ഹി- സഫൂറ സര്‍ഗാറിന്റെ ജാമ്യാപേക്ഷ എതിര്‍ത്ത് ദല്‍ഹി പോലിസ് ഹൈക്കോടതിയില്‍. സഫൂറയുടേ പേരിലുള്ള കുറ്റകൃത്യത്തിന്റെ കാഠിന്യം നോക്കിയാല്‍ അവര്‍ക്ക് ഗര്‍ഭിണിയാണെന്ന പരിഗണന നല്‍കാന്‍ സാധിക്കില്ലെന്നാണ് ദല്‍ഹി പോലിസ് ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് സമര്‍പ്പിച്ച സത്യവാങ്മൂലത്തില്‍ അറിയിച്ചത്. ഏപ്രില്‍ പത്തിനാണ് യുഎപിഎ ചുമത്തി സഫൂറയെ അറസ്റ്റ് ചെയ്തത്.

ദല്‍ഹിയിലെ കലാപക്കേസിലാണ് അറസ്റ്റ്.ജാമിഅ മിലിയയിലെ എംഫില്‍ വിദ്യാര്‍ത്ഥിനിയായ സഫൂറ നാലുമാസം ഗര്‍ഭിണിയാണ്. അവരുടെ ജാമ്യാപേക്ഷയെ ശക്തമായി എതിര്‍ത്തുകൊണ്ടാണ് പോലിസ് നിലപാടെടുത്തത്. തിഹാര്‍ ജയിലില്‍ സഫൂറയ്ക്ക് ആവശ്യമായ വൈദ്യസഹായം ലഭ്യമാണെന്നും കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 39 പ്രസവങ്ങള്‍ തിഹാര്‍ ജയിലില്‍ നടന്നിട്ടുണ്ടെന്നും ദല്‍ഹി പോലിസ് കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പറയുന്നു.

അവരുടെ ഗര്‍ഭകാലത്തെ ചെയ്തികളെ കുറിച്ച് സഫൂറ ഒരു ആത്മപരിശോധന നടത്തണമായിരുന്നുവെന്നും പോലിസ് കമ്മീഷണര്‍ ഖുഷ്വ സത്യവാങ്മൂലത്തില്‍ പറയുന്നു.അവരുടെ കുറ്റത്തിന്റെ കാഠിന്യം ഒരു തരത്തിലും ഗര്‍ഭിണിയാണെന്ന കാരണത്താല്‍ ലഘൂകരിക്കാനാകില്ലെന്നും പോലിസ് പറഞ്ഞു.
 

Latest News