ന്യൂദൽഹി- ലോക്ഡൗണിനെ തുടർന്ന് വിദേശത്ത് കുടങ്ങിയവരെ തിരികെ കൊണ്ടുവരുന്നതിനുള്ള ചാർട്ടേഡ് വിമാനങ്ങൾക്ക് അതാത് സംസ്ഥാന സർക്കാറുകളുടെ അനുമതി വേണമെന്ന് കേന്ദ്ര സർക്കാർ. ചാർട്ടേഡ് വിമാനം ഓപ്പറേറ്റ് ചെയ്യുന്നവർക്ക് അനുമതി നൽകേണ്ടത് സംസ്ഥാന സർക്കാരാണെന്നാണ് കേന്ദ്രത്തിന്റെ ഉത്തരവിൽ പറയുന്നത്. ഇതുവരെ സംഘടനകൾക്കും വ്യക്തികൾക്കും ചാർട്ടേഡ് വിമാന അനുമതിക്കായി കോൺസുലേറ്റിനെയോ എംബസിയെയോ സമീപിച്ചാൽ മതിയായിരുന്നു. യാത്രക്കാരുടെ വിശദാംശങ്ങൾ സമർപ്പിച്ചാൽ മൂന്ന് ദിവസത്തിനുള്ളിൽ അനുമതി ലഭിക്കുമായിരുന്നു. ക്വാറൻറൈൻ ഉൾപ്പെടെയുള്ള സൌകര്യങ്ങൾ പരിഗണിച്ച് സംസ്ഥാനങ്ങൾക്ക് തീരുമാനിക്കാമെന്നാണ് ഉത്തരവ്. എപ്പോൾ മുതൽ പ്രാബല്യത്തിൽ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.