ഉത്രകൊലക്കേസ് പ്രതി സൂരജുമായി വനംവകുപ്പിന്റെ തെളിവെടുപ്പ്; അസഭ്യവര്‍ഷവുമായി നാട്ടുകാര്‍

കൊല്ലം- ഉത്രക്കേസിലെ പ്രതി സൂരജിനെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് നടത്തി വനംവകുപ്പ്. ഭാര്യയെ കൊലപ്പെടുത്താന്‍ പാമ്പിനെ ആയുധമാക്കിയതും വന്യജീവിയെ വില്‍ക്കുകയും ചെയ്തുവെന്ന കേസിലാണ് വനംവകുപ്പ് തെളിവെടുപ്പ് നടത്തിയത്.ഉത്രയുടെ വീട്ടിലെത്തിച്ചാണ് തെളിവെടുത്തത്. ഉത്രയെ പാമ്പിനെ ഉപയോഗിച്ച് കടിപ്പിച്ച് കൊലപ്പെടുത്തി എന്ന കണ്ടെത്തലിന്റെ സ്ഥിരീകരണത്തിനാണ് നടപടി.

ഇന്ന് രാവിലെ പത്ത് മണിയോടെ ഫോറസ്റ്റ് റേഞ്ച് ഓഫീസര്‍ ബിആര്‍ ജയന്റെ നേതൃത്വത്തിലാണ് തെളിവെടുപ്പ് നടത്തിയത്.പ്രതിയ്ക്ക് നേരെ ആള്‍ക്കൂട്ട ആക്രമണ സാധ്യത  കണക്കിലെടുത്ത് സായുധരായ വനംവകുപ്പ് ഉദ്യോഗസ്ഥര്‍ തെളിവെടുപ്പ് സ്ഥലത്തെത്തിയിരുന്നു.പ്രതിയ്ക്ക് നേരെ അസഭ്യവര്‍ഷവുമുണ്ടായി. വീട്ടുവളപ്പിലേക്ക് അതിക്രമിച്ച് കയറാനുള്ള ശ്രമം ഉദ്യോഗസ്ഥര്‍ തടഞ്ഞു.കഴിഞ്ഞ ദിവസം സൂരജിന്റെ പറക്കോട്ടെ വസതിയിലും തെളിവെടുപ്പ് നടത്തിയിരുന്നു. 

ഉത്രയെ സ്വന്തം വീട്ടിലെ കിടപ്പുമുറിയിലാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്. പരിശോധനയില്‍ പാമ്പു കടിയേറ്റാണു മരണമെന്നു തെളിഞ്ഞു. മാര്‍ച്ച് രണ്ടിന് അടൂര്‍ പറക്കോട്ടെ ഭര്‍തൃവീട്ടില്‍ വച്ചും ഉത്രക്കു പാമ്പു കടിയേറ്റിരുന്നു. ഇതിന്റെ ചികിത്സക്കും വിശ്രമത്തിനുമാണു മാതാപിതാക്കള്‍ താമസിക്കുന്ന കുടുംബവീട്ടില്‍ എത്തിയത്.

ഒരു മാസത്തിനിടെ രണ്ടുതവണയാണ് ഉത്രക്കു പാമ്പുകടിയേറ്റത്. അടച്ചുറപ്പുള്ള എ.സി മുറിയില്‍ ഉറങ്ങിക്കിടന്ന ഉത്രക്ക് പാമ്പുകടിയേറ്റതില്‍ ഭര്‍ത്താവിനു ബന്ധമുണ്ടെന്നു സംശയിക്കുന്നതായി ഉത്രയുടെ മാതാപിതാക്കള്‍ പറഞ്ഞിരുന്നു സൂരജിനു പാമ്പുപിടിത്തക്കാരുമായി ബന്ധമുണ്ടെന്ന് ഉത്രയുടെ അച്ഛന്‍ ആരോപിച്ചിരുന്നു. 

Latest News