ഗാല്‍വാന്‍ പുഴയിലെ വെള്ളം തുറന്ന് വിട്ടും ചൈന ഇന്ത്യയെ ആക്രമിച്ചു

ന്യൂദല്‍ഹി-ഗല്‍വാന്‍ പുഴയിലെ ജലപ്രവാഹം ഇന്ത്യന്‍ സൈനികര്‍ക്കെതിരെ തുറന്ന് വിട്ട് ചൈന ആക്രമണം നടത്തിയതായും സൂചന. ചൈനയില്‍നിന്ന് ഉദ്ഭവിച്ച് ഇന്ത്യയിലേക്ക് ഒഴുകുന്ന പുഴയാണിത്. ചൈനയുടെ ഭാഗത്തു വെള്ളം തടഞ്ഞുനിര്‍ത്തിയശേഷം ഇന്ത്യന്‍ സൈനികര്‍ എത്തിയപ്പോള്‍ അതു തുറന്നു വിട്ടതായാണു സൂചന. ചര്‍ച്ചയിലെ ധാരണയുടെ ഭാഗമായി പട്രോള്‍ പോയിന്റ് 14ലെ ചൈനീസ് ടെന്റ് നീക്കം ചെയ്തിട്ടുണ്ടോ എന്നു നോക്കാനെത്തിയ ഇന്ത്യന്‍ സൈനികര്‍ക്ക് നേരെയാണ് ചൈന വെള്ളം തുറന്ന് വിട്ട് ആക്രമണം നടത്തിയത്. ഇരുരാജ്യത്തെയും സൈനികര്‍ ഏറ്റുമുട്ടുമ്പോള്‍ പുഴയില്‍ ശക്തമായ ജലപ്രവാഹമുണ്ടായി. വെള്ളത്തില്‍ വീണും ഇന്ത്യന്‍ സൈനികര്‍ക്ക് അപകടമുണ്ടായി. സംഘര്‍ഷമുണ്ടാകുന്ന 15നു ദിവസങ്ങള്‍ക്കു മുന്‍പു തന്നെ ചൈനീസ് ഭാഗത്തു വെള്ളം തടഞ്ഞിരുന്നതായി പ്ലാനറ്റ് ലാബ്‌സ് പുറത്തുവിട്ട ജൂണ്‍ 9ലെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നു. പിന്നീട് 16ലെ ദൃശ്യത്തില്‍ പുഴയില്‍ വെള്ളം കാണാം. അതിര്‍ത്തി തര്‍ക്കം പരിഹരിക്കാന്‍ ഇരുരാജ്യങ്ങളും ചര്‍ച്ച നടക്കുമ്പോള്‍ തന്നെ ഇന്ത്യന്‍ സൈനികരെ ആക്രമിക്കാനുള്ള പദ്ധതി ചൈന തയാറാക്കിയിരുന്നു.
 

Latest News