Sorry, you need to enable JavaScript to visit this website.

അന്താരാഷ്ട്ര വിമാനങ്ങള്‍ തുടങ്ങുന്നത് തീരുമാനമായില്ല; മറ്റ് രാജ്യങ്ങളെ നോക്കി നിശ്ചയിക്കും 

ന്യൂദല്‍ഹി-അന്താരാഷ്ട്ര വിമാന സര്‍വീസ് പുനഃരാരംഭിക്കുന്നതിനെ കുറിച്ച് തീരുമാനമായില്ലെന്നും അത് മറ്റു രാജ്യങ്ങളുടെ തീരുമാനങ്ങള്‍ക്ക് അനുസൃതമായിരിക്കുമെന്നും കേന്ദ്ര വ്യോമയാന മന്ത്രി ഹര്‍ദീപ് സിങ് പുരി. ബാക്കിയുള്ള രാജ്യങ്ങളെല്ലാം അന്താരാഷ്ട്ര സര്‍വീസ് പുനഃരാരംഭിച്ചെന്നും നമ്മള്‍ മാത്രമാണ് ആരംഭിക്കാത്തതെന്നും പറയുന്നതില്‍ യാഥാര്‍ത്ഥ്യമില്ല. മറ്റു രാജ്യങ്ങള്‍ എപ്പോഴാണോ വിമാനങ്ങള്‍ സ്വീകരിക്കാനും മറ്റും തയ്യാറാകുന്നത് അതിനനുസൃതമായിട്ടാകും നമ്മുടെ സര്‍വീസുകള്‍ പുനഃരാരംഭിക്കാനുള്ള നീക്കങ്ങള്‍.' വ്യോമയാന മന്ത്രി പറഞ്ഞു.
കോവിഡ് വ്യാപനത്തെ തുടര്‍ന്ന് രണ്ട് മാസത്തെ ഇടവേളയ്ക്ക് ശേഷം മെയ് 25 മുതല്‍ ഇന്ത്യ ആഭ്യന്തര യാത്രാ സര്‍വീസുകള്‍ പുനരാരംഭിച്ചു. എന്നാല്‍ അന്താരാഷ്ട്ര വിമാനങ്ങള്‍ സര്‍വ്വീസുകള്‍ ഇപ്പോഴും താല്‍ക്കാലികമായി നിര്‍ത്തിവച്ചിരിക്കുകയാണ്. ഈ അവസരത്തിലാണ് വ്യോമയാന മന്ത്രിയുടെ പ്രതികരണം. പ്രവാസികളെ തിരിച്ചു കൊണ്ടുവരുന്നത് അഭംഗുരം തുടരും. ഈ അവസരത്തില്‍ മറ്റു മാര്‍ഗങ്ങളില്ലെന്നും അദ്ദേഹം വ്യക്തമാക്കി.വന്ദേഭാരത് മിഷന്‍ നാലാംഘട്ടം ജൂലായില്‍ തുടങ്ങും. നാലാംഘട്ടത്തില്‍ 650 വിമാനങ്ങള്‍ സര്‍വീസ് നടത്തും. ഇതുവരെ 540 വിമാനങ്ങള്‍ പ്രവാസികളെ കൊണ്ടുവന്നെന്നും ഹര്‍ദീപ് സിങ് പുരി പറഞ്ഞു.
അന്താരാഷ്ട്ര സര്‍വീസുകള്‍ ആരംഭിക്കണമെങ്കില്‍ രണ്ട് കേന്ദ്രങ്ങളും തയ്യാറായിരിക്കണം. ഒപ്പം യാത്രികരും വേണം. ഇതെല്ലാം നോക്കി കേസ് ടു കേസ് അടിസ്ഥാനത്തില്‍ വിമാന സര്‍വീസുകള്‍ ആരംഭിക്കുന്നത് തങ്ങള്‍ ആലോചിക്കുന്നുണ്ടെന്നും സിവില്‍ ഏവിയേഷന്‍ സെക്രട്ടറി പ്രദീപ് സിംഗ് ഖറോള പറഞ്ഞു
 

Latest News