ജിദ്ദ - കൊറോണ കാലത്ത് കൗതുകവും വേറിട്ട കാഴ്ചയുമായി മക്ക നിവാസിയായ സൗദി യുവാവ് അബ്ദുറഹ്മാൻ അബ്ദുൽവഹാബിന്റെ ഇൻസ്റ്റഗ്രാം വിവാഹം. അടുത്ത ബന്ധുക്കൾ പോലും നേരിട്ട് പങ്കെടുക്കാതെ, ഇൻസ്റ്റഗ്രാം സാന്നിധ്യത്തിലൂടെ സൗദി അറേബ്യയുടെ ചരിത്രത്തിൽ നടക്കുന്ന ആദ്യ വിവാഹമാണിത്.
കൊറോണ വ്യാപനം തടയുന്ന മുഴുവൻ മുൻകരുതൽ, പ്രതിരോധ നടപടികളും അക്ഷരം പ്രതി പാലിച്ച് വെള്ളിയാഴ്ച രാത്രിയാണ് ഇൻസ്റ്റഗ്രാമിലെ ലൈവ് സ്ട്രീമിംഗിലൂടെ യുവാവിന്റെ വിവാഹം നടന്നത്. വെള്ളിയാഴ്ച രാത്രി ഇൻസ്റ്റഗ്രാമിലൂടെയുള്ള വിവാഹ ആഘോഷത്തിൽ പങ്കെടുക്കാൻ ബന്ധുക്കളെയും സുഹൃത്തുക്കളെയും യുവാവ് ക്ഷണിക്കുകയായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെയുള്ള ലൈവ് സ്ട്രീമിംഗിലൂടെ മുഴുവൻ അതിഥികളെയും അബ്ദുറഹ്മാൻ സ്വീകരിച്ചു.
മക്കയിൽ തന്റെ ഫഌറ്റിലാണ് മണവാളൻ അണിഞ്ഞൊരുങ്ങി അതിഥികളെ സ്വീകരിച്ചത്. രണ്ടു മണിക്കൂറിലേറെ നേരം നീണ്ടുനിന്ന വിവാഹത്തിൽ സ്വന്തം ബന്ധുക്കളും കുടുംബാംഗങ്ങളും വധുവിന്റെ ബന്ധുക്കളും അടക്കം 200 ലേറെ പേർ പങ്കെടുത്തു. ലൈവ് സ്ട്രീമിംഗ് വഴി വിർച്വൽ രീതിയിലുള്ള വിവാഹാഘോഷങ്ങൾ പൂർത്തിയായ ഉടൻ മുൻധാരണാ പ്രകാരം വരൻ വധുവിന്റെ വീട്ടിലെത്തുകയും മണവാട്ടിയെയും കൂട്ടി തുവലിൽ നവദമ്പതികൾക്കായി സജ്ജീകരിച്ച വീട്ടിലേക്ക് പോവുകയുമായിരുന്നു.
കൊറോണ വ്യാപനത്തിനു മുമ്പ് തന്റെ വിവാഹം നിശ്ചയിച്ചതായിരുന്നെന്ന് അബ്ദുറഹ്മാൻ അബ്ദുൽവഹാബ് പറഞ്ഞു. കൊറോണ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ മുൻ നിശ്ചയ പ്രകാരം വിവാഹം നടത്താൻ സാധിക്കാത്ത സാഹചര്യം ഉടലെടുത്തു. ഇതോടെയാണ് മുൻതീരുമാന പ്രകാരം ലൈവ് സ്ട്രീമിംഗ് രീതിയിൽ വിവാഹം നടത്താൻ വധുവിന്റെ വീട്ടുകാരുമായി ധാരണയിലെത്തിയത്. നേരിട്ട് ഹാജരാകാതെ ലൈവ് സ്ട്രീമിംഗിലൂടെ സന്തോഷത്തിൽ പങ്കാളികളാകാൻ സ്വന്തം കുടുംബാംഗങ്ങളും ബന്ധുക്കളും സുഹൃത്തുക്കളും അടക്കമുള്ളവരെ താൻ ക്ഷണിക്കുകയായിരുന്നു. സ്വന്തം വീട്ടുകാരും വധുവിന്റെ കുടുംബാംഗങ്ങളും പോലും വിവാഹത്തിൽ നേരിട്ട് പങ്കെടുത്തില്ല. മറ്റുള്ളവരെ പോലെ അവരും ലൈവ് സ്ട്രീമിംഗ് വഴിയാണ് വിവാഹത്തിൽ പങ്കെടുത്തത്.
ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും പങ്കാളിത്തത്തോടെ ഇത്രയും ലളിതമായി വിവാഹാഘോഷം പൂർത്തിയായതിൽ താൻ സന്തോഷവാനാണ്. പണം ധൂർത്തടിച്ചുള്ള വിവാഹാഘോഷങ്ങൾ ഒഴിവാക്കി ലളിത വിവാഹങ്ങൾ പ്രയോജനപ്പെടുത്തണമെന്ന് അബ്ദുറഹ്മാൻ അബ്ദുൽവഹാബ് മറ്റു യുവാക്കളോട് ആവശ്യപ്പെട്ടു.