കോട്ടയം - കേരള കോൺഗ്രസ് എം പ്രതിനിധി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം രാജിവയ്ക്കില്ലെന്ന് ജോസ് കെ മാണി എംപി. ജോസഫ് വിഭാഗത്തിനായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം വിട്ടുകൊടുക്കണമെന്ന് യുഡിഎഫ് നിർദേശം നൽകിയതിനു പിന്നാലെയാണ് ജോസ് കെ മാണി നിലപാട് അറിയിച്ചത്. തെരഞ്ഞെടുപ്പ് അടുക്കുമ്പോഴെല്ലാം ജോസഫ് വിഭാഗം കലഹം ഉണ്ടാക്കാൻ ശ്രമിച്ചിട്ടുണ്ടെന്നും ജോസ് കെ മാണി ആരോപിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പങ്കിടുന്നത് സംബന്ധിച്ച്് കെ.എം മാണി രൂപം നൽകിയ കരാർ പാലിക്കില്ലെന്ന് യുഡിഎഫ് പറയുന്നത് അനീതിയാണ്.
ജില്ലാ പഞ്ചായത്തുമായി ബന്ധപ്പെട്ട് പാർട്ടിയുടെ നിലപാടിൽ മാറ്റമില്ലെന്ന ആമുഖത്തോടെയാണ് ജോസ് കെ മാണി വാർത്താ ലേഖകരെ കണ്ടത്്. കെ.എം മാണി രൂപം നൽകിയ കരാർ ഉണ്ട്. കൃത്യമായി പേരെഴുതിയ കരാറാണ്. അത് തുടരണം. രേഖമൂലം തയാറാക്കിയ ആ കരാറിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പദം പങ്കിടുന്നത് തീരുമാനിച്ചത്. ആ കരാറുകൾ എല്ലാം വളരെ കൃത്യമായി പാലിച്ചിട്ടുണ്ട്്.ചങ്ങനാശേരിയിൽ കഴിഞ്ഞ ദിവസം നടന്ന നഗരസഭാ അധ്യക്ഷ തെരഞ്ഞെടുപ്പിൽ തങ്ങളുടെ പക്ഷത്തിന്റെ വോട്ടിലാണ് ജോസഫ് വിഭാഗം വിജയിച്ചത്്. കാഞ്ഞിരപ്പള്ളി ബ്‌ളോക്കിലും പാല ഉൾപ്പടെയുളള പ്രദേശങ്ങളിലും കരാർ പാലിച്ചിട്ടുണ്ട്. ആ കരാർ മാറ്റണമെന്ന് ഇപ്പോൾ പറയുന്നത് അനീതിയാണ്.
ഇതുവരെയുളള എല്ലാ ധാരണകളും കരാറുകളും പാലിച്ചിട്ടുണ്ടെന്നും ജില്ലാ പഞ്ചായത്ത്് പദവും ആ ധാരണയുടെ ഭാഗമാണെന്നും ജോസ് കെ മാണി പറഞ്ഞു. യുഡിഎഫിനകത്ത് എന്നും കലഹം സൃഷ്ടിച്ച് മുന്നണിയെ ദുർബലമാക്കാനാണ് പി.ജെ ജോസഫ് എന്നും ശ്രമിക്കുന്നതെന്നും ജോസ് കെ മാണി ആരോപിച്ചു. പാലാ നിയമസഭാ ഉപതെരഞ്ഞെടുപ്പിലും അതാണ് കണ്ടത്്. അവിടെ വിമത സ്ഥാനാർഥിയെ നിർത്തി. അവിടെ നോമിനേഷൻ തള്ളണമെന്നും ചിഹ്നം കൊടുക്കരുതെന്നുമാണ് പറഞ്ഞത്. പാലാ തെരഞ്ഞടുപ്പ് നോട്ടിഫിക്കേഷൻ വരുന്നതിന് മുമ്പു തന്നെ കേരള കോൺഗ്രസിന് സ്ഥാനാർഥിയില്ലെന്നും ചിഹ്നം വേണ്ടെന്നും കാട്ടി തെരഞ്ഞെടുപ്പ് കമ്മീഷന് കത്ത് പി.ജെ ജോസഫ് നൽകി.
കേരള കോൺഗ്രസ് എമ്മിനെ സംബന്ധിച്ചടത്തോളം തർക്കങ്ങൾ പരിഹരിക്കപ്പെടണമെന്നു തന്നെയാണ് നിലപാട്. അതിന് പല നിർദേശങ്ങളും തങ്ങൾ മുന്നോട്ടു വച്ചു. അത് ചർച്ച ചെയ്തു പരിഹരിക്കണം.ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത്് യുഡിഎഫാണ്.ഇതിന് ശ്വാശ്വത പരിഹാരം കണ്ടില്ലെങ്കിൽ എന്നും പ്രശ്‌നം നീറിപുകയും.
യു.ഡി.എഫ് ധാരണ പ്രകാരം കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം രാജിവെക്കണമെന്നാവശ്യപ്പെട്ട് യു.ഡി.എഫ് നൽകിയ കത്ത്് ജോസ് വിഭാഗം തള്ളിക്കളഞ്ഞത് പുതിയ രാഷ്ട്രീയ വിവാദമായി. സ്ഥാനം രാജി വെക്കേണ്ടതില്ലെന്ന് ജോസ് വിഭാഗം ഇന്നലെ യോഗം ചേർന്നാണ് തീരുമാനിച്ചത്്.