കോട്ടക്കൽ-യുവാവിനെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. കോട്ടക്കൽ ആട്ടീരി സ്വദേശി തൊട്ടിയിൽ അഹമ്മദ്കുട്ടിയുടെ മകൻ മുഹമ്മദ് അനീസി (40)നെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കാണപ്പെട്ടത്. ചങ്കുവെട്ടി അൽമാസ് ആശുപത്രിയുടെ കാർ പാർക്കിംഗിലായിരുന്നു കാർ നിർത്തിയിട്ടിരുന്നത്. വെള്ളിയാഴ്ച ഉച്ചയോടെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ യുവാവിനെ കാണപ്പെട്ടത്. ഉടനെ ആശുപത്രി അധികൃതർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. കോട്ടക്കൽ സിഐ കെ.ഒ. പ്രദീപ്, എസ്‌ഐ. റിയാസ് ചാക്കിരി എന്നിവരുടെ നേതൃത്വത്തിൽ പരിശോധന നടത്തി. മലപ്പുറത്തു നിന്നു വിരലടയാള വിദഗ്ധർ, ഫോറൻസിക് വിഭാഗം എന്നിവർ പരിശോധന നടത്തി. മൃതദേഹത്തിനു രണ്ടു ദിവസം പഴക്കമുണ്ടെന്നു പോലീസ് പറഞ്ഞു. തിരൂർ ഡിവൈഎസ്പി പി. സുരേഷ്് ബാബുവിന്റെ നേതൃത്വത്തിൽ അന്വേഷണം ആരംഭിച്ചു. മൃതദേഹം പോസ്റ്റുമോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിലേക്കു മാറ്റി. മൂന്നു ദിവസം മുമ്പാണ് യുവാവ് വീടുവിട്ടിറങ്ങിയത്. യുവാവിനെ കാണാതായതായി വീട്ടുകാർ പോലീസിൽ പരാതി നൽകിയിരുന്നില്ല. എന്നാൽ രണ്ടു ദിവസം മുമ്പുവരെ വീട്ടുകാർ വിളിച്ചന്വേഷിച്ചപ്പോൾ താൻ കോട്ടക്കലിലുണ്ടെന്നു പറഞ്ഞാതായാണ് ബന്ധുക്കൾ പറയുന്നത്. വിദേശത്ത് എണ്ണ ഖനന കമ്പനിയിൽ ജോലി ചെയ്യുന്ന അനീസ് ഏതാനും മാസങ്ങൾക്കു മുമ്പാണ് നാട്ടിലെത്തിയത്. ആറു മാസങ്ങൾക്കു മുമ്പ് തന്റെ ഉടമസ്ഥതയിലുള്ള ബസ് യുവാവ് വിൽപ്പന്ന നടത്തിയിരുന്നു. മൃതദേഹത്തിന്റെ നെറ്റിയിലെ പാടും വസ്ത്രത്തിലെ പൊടിമണ്ണും മരണത്തിൽ ദുരൂഹത വർധിപ്പിക്കുന്നതായി നാട്ടുകാർ പറയുന്നു. ഭാര്യ: അസ്മത്ത്. മക്കൾ: അബിയാസ്, അഫ്‌നാസ്, അദീബ്. മാതാവ്: ആയിശുമ്മു.