വാശി പിടിച്ച് രണ്ട് നാടുകള്‍, മറിയാമ്മക്ക് ഒടുവില്‍ അന്യനാട്ടില്‍ അന്ത്യനിദ്ര

കൊല്ലം-കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം കൊണ്ടുവരാന്‍ പറ്റില്ലെന്ന് കേരളം. മൃതദേഹങ്ങളില്‍ പരിശോധന പറ്റില്ലെന്ന് തമിഴ്‌നാട്. ഇരു സംസ്ഥാനങ്ങളും വാശി പിടിച്ചു നില്‍ക്കുന്നതിനിടെ, അമ്മയുടെ മൃതദേഹം തമിഴ്‌നാട്ടില്‍ തന്നെ സംസ്്കരിച്ച് മകന്‍.

ആയൂര്‍ നീറായിക്കോട് ആലുംമൂട്ടില്‍ പരേതനായ കുരുവിളയുടെ ഭാര്യ മറിയാമ്മയുടെ (72) സംസ്‌കാരമാണ് രാജപാളയത്തെ സെമിത്തേരിയില്‍ നടത്തിയത്. കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് ഇല്ലാതെ മൃതദേഹം കൊണ്ടുവരാന്‍ കഴിയില്ലെന്ന നിലപാടില്‍ കേരളവും മൃതദേഹങ്ങള്‍ക്കു കോവിഡ് പരിശോധന നടത്തില്ലെന്ന നിലപാടില്‍ തമിഴ്‌നാടും ഉറച്ചു നില്‍ക്കുകയായിരുന്നു. തുടര്‍ന്നു മൃതദേഹം തമിഴ്‌നാട്ടില്‍ സംസ്‌കരിക്കാന്‍ തീരുമാനിക്കുകയായിരുന്നുവെന്നു മകന്‍ ജോണ്‍ കുരുവിള പറഞ്ഞു.

മോര്‍ച്ചറി സൗകര്യമില്ലാത്തതിനാലും 8 മണിക്കൂറില്‍ കൂടുതല്‍ മൃതദേഹം സൂക്ഷിക്കാന്‍ അനുവദിക്കാത്തതിനാലുമാണു പുലര്‍ച്ചെ സംസ്‌കരിച്ചതെന്നു ജോണ്‍ പറഞ്ഞു. മൃതദേഹത്തിനു കോവിഡ് പരിശോധന നടത്താന്‍ സഹായം അഭ്യര്‍ഥിച്ചു പൊതുപ്രവര്‍ത്തകനായ ആയൂര്‍ ബിജുവിന്റെ നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ഉള്‍പ്പെടെ ബന്ധപ്പെട്ടെങ്കിലും നിരാശയായിരുന്നു ഫലം ഫെബ്രുവരി അഞ്ചിനാണു മകന്‍ ജോണ്‍ കുരുവിളയുടെ രാജപാളയത്തുള്ള വീട്ടില്‍ മറിയാമ്മ എത്തിയത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ മടങ്ങി വരാന്‍ കഴിയാതെ അവിടെ തുടരുകയായിരുന്നു. തിരികെ സൈറ്റില്‍ രജിസ്റ്റര്‍ ചെയ്തു കാത്തിരിക്കുന്നതിനിടെ രോഗം മൂര്‍ച്ഛിച്ചു മരണപ്പെടുകയായിരുന്നു.

 

Latest News