Sorry, you need to enable JavaScript to visit this website.

ഡി.ആർ.ഡി.ഒ ആൾമാറാട്ടം: തട്ടിപ്പ്  നടത്തിയയാൾക്ക് ബി.ജെ.പി ബന്ധം -എൻ.ഐ.എ അന്വേഷിക്കണമെന്ന് ആവശ്യം

കോഴിക്കോട് - പ്രതിരോധ ഗവേഷണ വികസന ഓർഗനൈസേഷൻ (ഡി.ആർ.ഡി.ഒ) ഉദ്യോഗസ്ഥൻ ചമഞ്ഞ് തട്ടിപ്പ് നടത്തിയ അരുൺ രവീന്ദ്രന്റെ പ്രവർത്തനങ്ങളെക്കുറിച്ച് എൻ.ഐ.എ അന്വേഷിക്കണമെന്ന് ലോക് താന്ത്രിക് യുവജനതാ ദൾ ദേശീയ പ്രസിഡന്റ് സലീം മടവൂർ ആവശ്യപ്പെട്ടു. 


കോട്ടയം ചങ്ങനാശ്ശേരി സ്വദേശിയായ പി.ആർ. അരുൺ കോഴിക്കോട് ജില്ലയിലെ കിഴക്കോത്ത് ക്വാട്ടേഴ്‌സിൽ താമസിച്ചു വരവേയാണ് പോലീസ് പിടിയിലായത്. ഇയാൾ ഒരു കേന്ദ്ര മന്ത്രിയുടെ ഭാര്യയുടെ നിയന്ത്രണത്തിലുള്ള എൻ.ജിഒയിൽ പ്രവർത്തിച്ചിരുന്നു. ഈ ബന്ധം ഉപയോഗിച്ചാണ് അരുൺ  ദൽഹിയിൽ ഉന്നതരുമായി ബന്ധപ്പെട്ടത്. ദൽഹി സി.ജി.ഒ കോംപ്ലക്‌സിലും ഇയാൾ വ്യാജ തിരിച്ചറിയൽ കാർഡുമായി സ്ഥിര സന്ദർശനം നടത്തിയിരുന്നുവെന്ന് സലീം പറഞ്ഞു. ഈ കോംപ്ലക്‌സിലുള്ള ദേശീയ ന്യൂനപക്ഷ കമ്മീഷൻ വൈസ് ചെയർമാനുമായി അടുത്ത ബന്ധമുള്ളതിനാലാണ് അരുണിന് കാര്യമായ പരിശോധനയില്ലാതെ ഉള്ളിൽ കടക്കാൻ സാധിച്ചത്. റോ അടക്കമുള്ള ഏജൻസികളുടെ ഓഫീസുകളും ഇവിടെ തന്നെയാണ് പ്രവർത്തിക്കുന്നത്.

അതുകൊണ്ടു തന്നെ രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നിട്ടുണ്ടോയെന്ന് പരിശോധിക്കണം. ഒരു കേന്ദ്ര മന്ത്രിയുടെ ഓഫീസിലും സംഘപരിവാർ മുഖപ്രതത്തിന്റെ ദൽഹി ഓഫീസിലും ഇയാൾ നിത്യസന്ദർശകനായിരുന്നു. നിരവധി ബി.ജെ.പി നേതാക്കളുമായി ഇയാൾക്ക് അടുത്ത ബന്ധമുണ്ട്. ഈ ബന്ധങ്ങൾ ഉപയോഗിച്ചാണ് ഇയാൾ വ്യാപക തട്ടിപ്പ് നടത്തിയത്. രാജ്യ സുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങൾ ചോർന്നിരിക്കാൻ സാധ്യതയുണ്ടെന്നിരിക്കേ ഇയാൾക്കെതിരേ കേവലം വഞ്ചനാക്കുറ്റം മാത്രം ചുമത്തിയാണ് കൊടുവള്ളി പോലീസ് കേസെടുത്തിരിക്കുന്നത്. പോലീസ് ഈ കേസ് നിസ്സാരവൽക്കരിക്കുകയാണെന്നും സലീം മടവൂർ ആരോപിച്ചു. വാർത്താമ്മേളനത്തിൽ സംസ്ഥാന ജനറൽ സെക്രട്ടറി ഇ.കെ. സജിത്ത് കുമാറും പങ്കെടുത്തു.

 

Latest News