രാജ്യസഭാ തെരഞ്ഞെടുപ്പ്; കോണ്‍ഗ്രസിന്റെ ഹരജി സുപ്രിംകോടതി തള്ളി

ന്യൂദല്‍ഹി- ഗുജറാത്തിലെ രാജ്യസഭാ തെരഞ്ഞെടുപ്പ് നിര്‍ത്തിവെക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നല്‍കിയ ഹരജി തള്ളി സുപ്രിംകോടതി. കോണ്‍ഗ്രസ് നേതാവ് പരേഷ് ധനാനിയാണ് സുപ്രിംകോടതിയില്‍ ഹരജി നല്‍കിയത്. ഗുജറാത്തില്‍ ജൂണ്‍ 19ന് നടക്കാനിരുന്ന തെരഞ്ഞെടുപ്പിന് സ്റ്റേ ആവശ്യപ്പെട്ടാണ്‌ ഹരജി നല്‍കിയത്. നേരത്തെ പോസ്റ്റല്‍ വോട്ടിനെതിരെയും പരേഷ് ധനാനി രംഗത്തെത്തിയിരുന്നു. സുപ്രിംകോടതി ഹരജി തള്ളിയ സാഹചര്യത്തില്‍ ജൂണ്‍ 19ന് തന്നെ സംസ്ഥാനത്ത് രാജ്യസഭാ തെരഞ്ഞെടുപ്പ് നടക്കും. ഹരജിക്കാരന്‍ ഉന്നയിച്ച മറ്റ് ആവശ്യങ്ങള്‍ പിന്നീട് പരിഗണിക്കുമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

രാജ്യസഭാ തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ബിജെപി എംഎല്‍എമാരെ സ്വാധീനിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്ന് കോണ്‍ഗ്രസ് റിസോര്‍ട്ടിലേക്ക് മാറ്റിയ 17 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ധനാനിയുമുണ്ട്. ഇതുവരെ 
എട്ട് എം.എല്‍.എമാര്‍ രാജിവെച്ചിരിക്കുന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന് 65 പേരുടെ അംഗബലമാണ് നിയമസഭയിലുള്ളത്. ഈ സംഖ്യവെച്ച് രണ്ട് പേരെ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കാന്‍ കഴിയില്ല.

ഗുജറാത്തിലെ നാല് സീറ്റുകളിലേക്കുള്ള രാജ്യസഭാ തെരഞ്ഞെടുപ്പ് അനിവാര്യമായി. മൂന്നാം സ്ഥാനാര്‍ത്ഥിയെ നിര്‍ത്താന്‍ ബിജെപി തീരുമാനിച്ചതോടെ മത്സരാര്‍ത്ഥികളുടെ എണ്ണം അഞ്ചായി.
ശക്തിസിങ് ഗോഹില്‍, ഭരത്സിങ് സോളങ്കി എന്നിവരെ കോണ്‍ഗ്രസ് രംഗത്തിറക്കിയപ്പോള്‍, അഭയ് ഭരദ്വാജ്, രാമിലബെന്‍ ബാര, നര്‍ഹാരി അമിന്‍ എന്നിവരെ ബിജെപി നിര്‍ത്തിയിട്ടുണ്ട്.
 

Latest News