ന്യൂദൽഹി- പ്രവാസികൾക്ക് നാട്ടിലേക്ക് മടങ്ങാൻ കോവിഡ് ടെസ്റ്റ് വേണമെന്ന തരത്തിൽ തന്റെ പേരിൽ വ്യാജ പ്രചാരണം നടക്കുന്നതായി ശശി തരൂർ എം.പി. പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണം ടെസ്റ്റിംഗ് നയം രൂപീകരിക്കാൻ കേന്ദ്രത്തോട് ആവശ്യപ്പെടുകയാണ് ചെയ്തതെന്നും തരൂർ വ്യക്തമാക്കി.
ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം:
പ്രവാസികളുടെ കോവിഡ് ടെസ്റ്റിംഗുമായി ബന്ധപ്പെട്ട തികച്ചും തെറ്റിദ്ധാരണാജനകമായ ഒരു പോസ്റ്റർ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നതായി എന്റെ ശ്രദ്ധയിൽ പെട്ടു. അതിനാൽ,ജൂൺ 15ന് വിദേശ കാര്യ മന്ത്രിക്കയച്ച എന്റെ കത്ത് ഞാൻ ഇതോടൊപ്പം ചേർക്കുന്നു(അതിർത്തി പ്രശ്‌നം കാരണം ഈ കത്ത് ഔദ്യോഗികമായി പുറത്ത് വിട്ടിട്ടില്ല). പ്രസ്തുത കത്തിൽ എന്റെ നിലപാട് ഞാൻ കൃത്യമായി വിശദീകരിച്ചിട്ടുണ്ട്. ഈ കത്തിലൂടെ പ്രവാസികളുടെ പ്രശ്‌നങ്ങൾക്ക് പരിഹാരമെന്നോണം ഒരു ടെസ്റ്റിംഗ് നയം രൂപീകരിക്കാൻ ഞാൻ സർക്കാരിനോട് ആവശ്യപ്പെടുകയുണ്ടായി. പ്രവാസികളുടെ ക്ഷേമത്തിനായി എംബസികളിലുള്ള പ്രവാസി ക്ഷേമ നിധി ഉപയോഗിച്ച് കൊണ്ട് ക്ലിനിക്കുകളിലും മറ്റും ചെലവ് കുറഞ്ഞ ടെസ്റ്റിംഗ് സംവിധാനങ്ങൾ ഒരുക്കേണ്ടതാണ്. ചാർട്ടേർഡ് ഫ്‌ളൈറ്റുകൾ കാര്യക്ഷമമാക്കാൻ വേണ്ടിയുള്ള പ്രയത്‌നങ്ങൾ നടത്തേണ്ടതാണ്.
കോവിഡ് ടെസ്റ്റ് നടത്തി നെഗറ്റീവ് ആയാൽ മാത്രമേ യാത്ര ചെയ്യാൻ പാടുള്ളൂ എന്ന നിബന്ധന വെച്ചത് കേരള സർക്കാരാണ്. ഞാൻ കേരള മുഖ്യമന്ത്രിയോട് നേരിട്ട് പറഞ്ഞ കാര്യമാണ് ഗൾഫ് രാജ്യങ്ങളിൽ രോഗ ലക്ഷണമില്ലാത്തവരെ ടെസ്റ്റ് ചെയ്യാറില്ല എന്നത്. അദ്ദേഹത്തിന്റെ പ്രതികരണം എംബസികൾ മുഖേന പ്രസ്തുത ടെസ്റ്റുകൾ നടത്താൻ കേന്ദ്ര സർക്കാരിനോട് സമ്മർദ്ദം ചെലുത്തണം എന്നതായിരുന്നു. ചുരുക്കത്തിൽ ടെസ്റ്റിംഗ് നിർബന്ധമായാൽ (അത് നിർബന്ധമാക്കുന്നത് സർക്കാർ തീരുമാനമാണ് എങ്കിലും തികച്ചും നിർഭാഗ്യകരമാണെന്നാണ് എന്റെ അഭിപ്രായം ) അതിന്റെ ഉത്തരവാദിത്തം സർക്കാരിനാണ് പ്രവാസികൾക്കല്ല.
ഓരോ ഇന്ത്യൻ പൗരനും സ്വന്തം ദേശത്തേക്ക് മടങ്ങാൻ തികച്ചും നിരുപാധികമായ ആവകാശമുണ്ട് എന്നതാണ് ദീർഘമായ ഈ എഴുത്തിലൂടെ ഞാൻ പ്രകടിപ്പിച്ച എന്റെ വീക്ഷണം.