Sorry, you need to enable JavaScript to visit this website.

പ്രവാസികളുടെ തിരിച്ചുവരവ് സങ്കീർണമാക്കുന്ന നിബന്ധനകൾ പിൻവലിക്കണം -ഇന്ത്യൻ  ഇസ്്‌ലാഹി സെന്റർ

ജിദ്ദ- കോവിഡ് വ്യാപന ഭീതിയിൽ കഴിയുന്ന ഇന്ത്യൻ പ്രവാസികൾ നാടണയാനുള്ള വ്യഗ്രതയിൽ അതിനനുകൂലമായ സംവിധാനങ്ങൾ  കണ്ടെത്തുമ്പോൾ അവരെ മുഴുവൻ അനിശ്ചിതത്വത്തിലേക്ക് തള്ളിവിടുന്ന നിബന്ധനകളുമായി കേന്ദ്ര സംസ്ഥാന സർക്കാരുകൾ ഇറങ്ങിത്തിരിച്ചിരിക്കുന്നതിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷണൽ കമ്മിറ്റി പ്രതിഷേധിച്ചു. കോവിഡ് മൂലം ജോലിയില്ലാതെയും ശമ്പളമില്ലാതെയും ആയിരക്കണക്കിന് ആളുകളാണ് പ്രതിസന്ധിയിലായിരിക്കുന്നത്. വന്ദേഭാരത് മിഷന്റെ സർവീസുകൾ വളരെ പരിമിതമാണ് എന്നതുകൊണ്ടു തന്നെ, സ്വദേശത്തേക്കെത്താൻ ആഗ്രഹിക്കുന്ന ഭൂരിഭാഗം പ്രവാസികളുടേയും മുന്നിലുള്ള മാർഗം ചാർട്ടേഡ് വിമാനങ്ങളാണ്. എന്നാൽ ഇതു സാധ്യമാക്കാതെ ഭാരിച്ച ചെലവ് വരുത്തിവെക്കുന്ന കോവിഡ് ടെസ്റ്റ് നിർബന്ധമാക്കിയുള്ള നടപടി സ്വന്തം പൗരന്മാരോട് കാണിക്കുന്ന മനുഷ്യത്വ രഹിതവും ക്രൂരവുമായ പീഡനമാണ്. ലോക്ഡൗണിനെ തുടർന്ന് സൗദിയിൽ കുടുങ്ങിയ ഇന്ത്യക്കാരെ നാട്ടിലേക്ക് തിരികെ കൊണ്ടുപോകുന്നതിനുള്ള കേന്ദ്ര സർക്കാറിന്റെ വന്ദേഭാരത് മിഷനിൽ ഈ മാസം 22 വരെയുള്ള വിമാനങ്ങളുടെ പുറത്തിറക്കിയ ഷെഡ്യൂളിൽ കേരളത്തിലേക്ക് ഒരൊറ്റ സർവീസ് പോലുമില്ല എന്നത് അപലപനീയമാണ്. 


സൗദി അറേബ്യയിൽ അകപ്പെട്ട, നാടണയാൻ ആഗ്രഹിക്കുന്ന മുഴുവൻ ആളുകൾക്കും പ്രയാസങ്ങളില്ലാതെ യാത്രചെയ്യാൻ കർക്കശമായ നിയമ വ്യവസ്ഥകൾ ഒഴിവാക്കുകയും പൗരന്മാരുടെ ജീവരക്ഷയ്ക്കും സുരക്ഷിതത്വത്തിനും അനുഗുണമായ സംവിധാനങ്ങൾ ഏർപ്പെടുത്തുകയും വേണമെന്ന്  അബ്ബാസ് ചെമ്പൻ, കുഞ്ഞഹമ്മദ് കോയ, ഡോ. മുഹമ്മദ് ഫാറൂഖ്, മുഹമ്മദ് ഇദ്രീസ് സ്വലാഹി, മുഹമ്മദ് കബീർ സലഫി, ഹബീബ് റഹ്മാൻ മേലേവീട്ടിൽ, മുജീബ് തൊടികപ്പുലം,  അബ്ദുറസാഖ് സ്വലാഹി, ശിഹാബ് സലഫി, അബൂബക്കർ മേഴത്തൂർ, സഅദുദ്ദീൻ സ്വലാഹി, അബ്ദുൽ ഹകീം, അബ്ദുൽ ജബ്ബാർ  എന്നിവർ പ്രസ്താവനയിൽ ആവശ്യപ്പെട്ടു.


 

Latest News