തിരുവനന്തപുരം- ജനങ്ങളുടെ ആരോഗ്യം വെച്ച് രാഷ്ട്രീയം കളിക്കാൻ മുതിരരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. കേന്ദ്രം ചെയ്യേണ്ട കാര്യങ്ങൾ കേന്ദ്രം ചെയ്യണമെന്നും അനുഭവങ്ങളിൽനിന്നു പാഠം പഠിച്ചില്ലെങ്കിൽ നമ്മൾ മനുഷ്യരാണോയെന്നും മുഖ്യമന്ത്രി രോഷുകുലനായി ചോദിച്ചു.
ജോലി നഷ്ടപ്പെട്ടവർക്കു കേന്ദ്രം അടിയന്തര സഹായം നൽകണം. എംബസികൾ ടെസ്റ്റ് നടത്തണം. ആവശ്യമായ സൗകര്യം ഒരുക്കാൻ സാധിക്കുന്നതേ ഉള്ളൂ. ടെസ്റ്റ് നടത്താൻ സാധിക്കുമെന്നു സ്പൈസ് ജെറ്റ് തെളിയിച്ചതാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
കേരളം ഏറ്റവും സുരക്ഷിതമായ സ്ഥലമാണ് എന്നാണ് എല്ലാവരും വിലയിരുത്തുന്നത്. അതു മുന്നോട്ട് കൊണ്ടുപോകേണ്ടത് ആവശ്യമാണ്. ജനങ്ങളുടെ ആരോഗ്യം വച്ച് രാഷ്ട്രീയം കളിക്കാൻ മുതിരരുത്. മറ്റു സംസ്ഥാനങ്ങളിൽ നിന്നും ആളുകളെത്തുന്പോൾ നമ്മുടെ സുരക്ഷയെ തകർക്കാൻ നീക്കം നടത്തി. ജനങ്ങൾക്കിടയിൽ ഭയവും അരക്ഷിതാവസ്ഥയും സൃഷ്ടിക്കാൻ നീക്കമുണ്ടായെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി.
പുറത്തുനിന്നു വരുന്നവരടക്കം ഇവിടെ ജീവിക്കുന്നവർക്കെല്ലാം സുരക്ഷിതമായ ഒരിടം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. കഴിയുന്നതും വേഗത്തിൽ സാധാരണ ജീവിതത്തിലേക്ക് തിരികെ വരണമെന്നാണ് സർക്കാർ കരുതുന്നതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.