Sorry, you need to enable JavaScript to visit this website.

വധഭീഷണി; പി. ജയരാജന് സുരക്ഷ കൂട്ടി

കണ്ണൂർ-വധഭീഷണി ഉയർന്നതിനെത്തുടർന്ന് സി.പി.എം മുൻ ജില്ലാ സെക്രട്ടറിയും സംസ്ഥാന സമിതി അംഗം പി. ജയരാജന് ഇനി മൂന്നു ഗൺമാൻമാരുടെയും അകമ്പടി വാഹനത്തിന്റെയും സുരക്ഷ ഏർപ്പെടുത്തി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. വധഭീഷണി ഉയർത്തി കത്ത് വന്ന സാഹചര്യത്തിലാണ് ഈ നടപടി.
കതിരൂർ മനോജ്, അരിയിൽ ഷുക്കൂർ വധക്കേസുകളിൽ പ്രതിയായ ജയരാജൻ നിയമനടപടിയിൽ നിന്നും ശിക്ഷയിൽ നിന്നും രക്ഷപ്പെടുകയാണെന്നും ജയരാജനെ വധിക്കുമെന്നായിരുന്നു കത്തിലെ ഉള്ളടക്കം. കണ്ണൂർ കക്കാടുള്ള മേൽവിലാസമാണ് കത്തിലുണ്ടായിരുന്നത്. എന്നാൽ ഈ വിലാസം ദുരുപയോഗപ്പെടുത്തുകയാണെന്ന് പൊലീസിന് ബോധ്യപ്പെട്ടു. കത്ത് ആരാണയച്ചതെന്ന് ഇത് വരെ കണ്ടെത്താനായിട്ടില്ല.
ജയരാജനോടൊപ്പം നേരത്തെ തന്നെ ഒരു ഗൺമാനുണ്ട്. ഇത് കൂടാതെയാണ് ഇപ്പോൾ രണ്ട് ഗൺമാൻമാരെ കൂടി അധികം നിയോഗിച്ചിരിക്കുന്നത്. അകമ്പടി വാഹനവും ഉണ്ടാവും. ഈ വാഹനത്തിലാണ് രണ്ട് ഗൺമാൻമാർ ഉണ്ടാവുക. ഒരു ഗൺമാൻ ജയരാജനോടൊപ്പം വാഹനത്തിലും ഉണ്ടാവും.
2000 സെപ്തംബറിൽ ജയരാജനു നേരെയുണ്ടായ വധശ്രമത്തിന് ശേഷം അദ്ദേഹത്തിന് ഗൺ മാന്റെ സുരക്ഷയുണ്ട്. ഓണനാളിൽ, ആർ.എസ്.എസ്.സംഘം വീട്ടിൽ അതിക്രമിച്ചു കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു. ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മാസങ്ങളോളം ചികിത്സയിൽ കഴിഞ്ഞു. പിന്നീട് ഇദ്ദേഹം സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറിയായി ചുമതലയേറ്റു. ഇദ്ദേഹത്തിന്റെ കാലയളവിലാണ് കണ്ണുർ ജില്ലയിൽ ഏറ്റവും കൂടുതൽ രാഷ്ട്രീയ കൊലപാതകങ്ങൾ നടന്നത്. ഇവയിൽ പലതും ദേശീയ ശ്രദ്ധ പോലും ആകർഷിച്ചിരുന്നു. കോഴിക്കോട് , കാസർഗോഡ് ജില്ലകളിൽ നടന്ന രാഷ്ട്രീയ കൊലപാതകങ്ങളുടെ പ്രഭവകേന്ദ്രം കണ്ണൂരാണെന്ന ആരോപണം പോലും ഉയർന്നിരുന്നു. ഈ കാലയളവിലാണ് ജയരാജനെതിരെ വധഭീഷണി ഉയർന്നതും അദ്ദേഹത്തിന്റെ സുരക്ഷ വർദ്ധിപ്പിച്ചതും. പിന്നീട് രാഷ്ട്രീയ നേതാക്കളുടെ സുരക്ഷ കുറച്ചിരുന്നുവെങ്കിലും ജയരാജൻ ഉൾപ്പെടെ ചില നേതാക്കളുടെ സുരക്ഷ നിലനിർത്തിയിരുന്നു.
പി.ജയരാജൻ, ഇക്കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിൽ വടകര മണ്ഡലത്തിൽ നിന്നും മത്സരിച്ചിരുന്നുവെങ്കിലും കെ.മുരളീധരനോട് പരാജയപ്പെടുകയായിരുന്നു. ഇതിന് ശേഷം സി.പി.എം ജില്ല സെക്രട്ടറി സ്ഥാനം ഒഴിഞ്ഞു. നിലവിൽ സി.പി.എം സംസ്ഥാന സമിതി അംഗവും ഐ.ആർ.പി.സി.രക്ഷാധികാരിയുമാണ് ജയരാജൻ

 

Latest News