ലഡാക്ക് സംഘര്‍ഷം; സര്‍വ്വകക്ഷിയോഗം വിളിച്ച് പ്രധാനമന്ത്രി

ന്യൂദല്‍ഹി- ലഡാക്കിലെ അതിര്‍ത്തിയില്‍ ഇന്ത്യ-ചൈന സംഘര്‍ഷത്തില്‍ ജവാന്മാര്‍ കൊല്ലപ്പെട്ട സാഹചര്യത്തില്‍ സര്‍വ്വകക്ഷി യോഗം വിളിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ തീരുമാനം. വെള്ളിയാഴ്ച വൈകീട്ട് അഞ്ച് മണിക്കാണ് ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സ്ഥിതിഗതികള്‍ ചര്‍ച്ച ചെയ്യാന്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളെ പങ്കെടുപ്പിച്ച് യോഗം നടത്തുന്നത്. പ്രധാനമന്ത്രിയുടെ ഓഫീസാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്.

ഇന്നലെ രാത്രിയാണ് കിഴക്കന്‍ ലഡാക്കിലെ ഗാല്‍വാന്‍ താഴ്‌വരയില്‍ ചൈനീസ് സൈനികരും ഇന്ത്യന്‍ സൈനികരും തമ്മില്‍ സംഘര്‍ഷമുണ്ടായത്. ഇരുപതോളം ഇന്ത്യന്‍ സൈനികരാണ് മരിച്ചത്. 1967ല്‍ നാഥുലയില്‍ നടന്ന ചൈനയുമായുള്ള ഏറ്റുമുട്ടലില്‍ എണ്‍പതോളം സൈനികരെ രാജ്യത്തിന് നഷ്ടമായിരുന്നു.സ്ഥിതിഗതികള്‍ വഷളായ സാഹചര്യത്തില്‍ അതിര്‍ത്തിയില്‍ നടക്കുന്ന കാര്യങ്ങള്‍ സത്യസന്ധമായി ജനങ്ങളോട് പങ്കുവെക്കാന്‍ തയ്യാറാകണമെന്ന് കോണ്‍ഗ്രസ് നേതൃത്വം പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടിരുന്നു.ഈ സാഹചര്യത്തിലാണ് യോഗം വിളിച്ചിരിക്കുന്നതെന്നാണ് വിവരം.
 

Latest News