തിരുവനന്തപുരം- പ്രവാസികൾക്കു കോവിഡില്ലെന്ന സർട്ടിഫിക്കറ്റ് ചാർട്ടർ വിമാനങ്ങള്‍ക്കു പുറമെ, വന്ദേഭാരത് മിഷന് വിമാനങ്ങളില്‍ വരുന്നവർക്കും നിർബന്ധമാക്കണമെന്ന് മന്ത്രി ഇ.പി.ജയരാജൻ. രോഗമുള്ളവരെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണമെന്നും മന്ത്രി പറഞ്ഞു.
രോഗവ്യാപന സാധ്യതയുള്ളതുകൊണ്ടാണ് ഈ നിർദേശം വെച്ചതെന്നും എല്ലാവരും നാട്ടിലെത്തണമെന്നാണ് സർക്കാരിന്റെ ആഗ്രഹമെന്നും ജയരാജൻ പറഞ്ഞു. ചാർട്ടേഡ് വിമാനത്തിൽ മാത്രമല്ല, വന്ദേഭാരത് മിഷനിലൂടെ വരുന്നവർക്കും കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം. രോഗമുള്ള പ്രവാസികളെ പ്രത്യേക വിമാനത്തിൽ കൊണ്ടുവരണം.
വിദേശത്തുനിന്ന് ചാർട്ടേഡ് വിമാനത്തിൽ വരുന്നവർ കോവിഡ് ബാധിതരല്ലെന്നു തെളിയിക്കുന്ന സർട്ടിഫിക്കറ്റ് കൊണ്ടുവരണമെന്ന് സംസ്ഥാന സർക്കാർ നേരത്തെ ഉത്തരവിറക്കിയിരുന്നു. ഈ മാസം 20 മുതലാണ് ഇതിനു പ്രാബല്യം.
ഈ മാസം വിദേശത്തുനിന്ന് രണ്ടു ലക്ഷം പേർ എത്തുമെന്നാണു കണക്കാക്കുന്നത്. ഇതിനകം 812 ചാർട്ടേഡ് വിമാനങ്ങൾക്ക് അനുമതി നൽകിയിട്ടുണ്ട്. കൂടാതെ കേന്ദ്രസർക്കാരിന്റെ വന്ദേഭാരത് മിഷൻ വഴി 360 വിമാനങ്ങളും സർവീസ് നടത്തും.






