Sorry, you need to enable JavaScript to visit this website.

ഹൂത്തികള്‍ ലക്ഷ്യമിട്ടത് സൗദിയിലെ ജനവാസ കേന്ദ്രങ്ങള്‍; ഒ.ഐ.സി അപലപിച്ചു

ജിദ്ദ- സൗദിയിലെ ഖമീസ് മുശൈത്ത് ലക്ഷ്യമിട്ട് ബോംബുകള്‍ നിറച്ച ഡ്രോണ്‍ അയച്ച ഹൂത്തി മിലിഷ്യയുടെ നടപടി ഇസ്ലാമിക രാജ്യ സംഘടന (ഒ.ഐ.സി) ശക്തിയായി അപലപിച്ചു. അന്താരാഷ്ട്ര ചട്ടങ്ങള്‍ ലംഘിച്ച് ഹൂത്തികള്‍ ഭീകരപ്രവര്‍ത്തനം തുടരുകയാണെന്ന് ഒ.ഐ.സി സെക്രട്ടറി ജനറല്‍ ഡോ. യുസഫ് ബിന്‍ അഹ് മദ് അല്‍ ഉതൈമീന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഭീകര പ്രവര്‍ത്തനങ്ങള്‍ക്കെതിരെ സൗദി അറേബ്യ സ്വീകരിക്കുന്ന എല്ലാ നടപടികളേയും ഒ.ഐ.സി പിന്തുണക്കുമെന്നും ഹൂത്തികള്‍ക്ക് പണവും ആയുധങ്ങളും നല്‍കുന്നവര്‍ക്ക് ഉത്തരവാദിത്തങ്ങളില്‍നിന്ന് ഒഴിയാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്‌ഫോടക വസ്തുക്കള്‍ നിറച്ച ഡ്രോണ്‍ ഉപയോഗിച്ച് ആക്രമണം നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമം സഖ്യസേന പരാജയപ്പെടുത്തിയിരുന്നു.
സിവിലിയന്‍ കേന്ദ്രങ്ങളും സാധാരണക്കാരെയും ലക്ഷ്യമിട്ട് ആക്രമണം നടത്താനാണ് ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണ്‍ വെടിവെച്ചിടുകയായിരുന്നുവെന്ന് സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

ഈ മാസം 13 ന് നജ്‌റാനില്‍ ബാലിസ്റ്റിക് മിസൈല്‍ ആക്രമണം നടത്താനും ഹൂത്തികള്‍ ശ്രമിച്ചിരുന്നു.

 

Latest News