കണ്ണൂരില്‍നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തയാള്‍ക്ക് രണ്ടാഴ്ച ക്വാറന്റൈന്‍

കോഴിക്കോട് - കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേക്ക് ട്രെയിന്‍ ചെയ്തയാള്‍ക്ക് ആരോഗ്യ പ്രവര്‍ത്തകര്‍ രണ്ടാഴ്ച ക്വാറന്റൈന്‍ നിര്‍ദേശിച്ചു.
മുംബൈയില്‍നിന്നു തിരുവനന്തപുരത്തേക്ക് പോകുന്ന നേത്രാവതി എക്‌സ്പ്രസില്‍ കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് യാത്ര ചെയ്ത പയ്യന്നൂര്‍ സ്വദേശിക്ക് ക്വാറന്റൈന്‍ നിര്‍ദേശിച്ചാണ് ആരോഗ്യ വകുപ്പ് യാത്രക്കാരനെ ചുറ്റിച്ചത്. മാനദണ്ഡങ്ങള്‍ പാലിച്ച് റിസര്‍വേഷന്‍ ടിക്കറ്റെടുത്ത് യാത്ര ചെയ്ത  പയ്യന്നൂര്‍ സ്വദേശി പ്രദീപിനാണ് ദുരനുഭവം.
 കഴിഞ്ഞ 13 ന് രാവിലെ 8.30 നാണ് പ്രദീപ് ഒരു മണിക്കൂര്‍ മുമ്പ് കണ്ണൂര്‍ റെയില്‍വേ സ്റ്റേഷനില്‍ യാത്രക്കായി എത്തിയത്. കോഴിക്കോട്ട് എത്തിയപ്പോള്‍ പരിശോധനകള്‍ക്ക് ശേഷം ക്വാറന്റൈന്‍ നിര്‍ദേശിക്കുകയായിരുന്നു. കണ്ണൂരില്‍ നിന്ന് കോഴിക്കോട്ടേക്ക് യാത്ര ചെയ്തതാണെന്ന് പറഞ്ഞിട്ടൊന്നും കാര്യമുണ്ടായില്ല. ഇത് നിങ്ങള്‍ക്ക് കയറാനുള്ള വണ്ടിയല്ല എന്നായിരുന്നു ഉത്തരം. റെയില്‍വേ തന്നെയാണ് കണ്ണൂരില്‍ നിന്നു കോഴിക്കോട്ടേക്ക് യാത്ര ചെയ്യാന്‍ ടിക്കറ്റ് ഇഷ്യു ചെയ്തത് എന്ന് പറഞ്ഞിട്ടും കാര്യമുണ്ടായില്ല.
അധികം വൈകാതെ പോലീസ് സ്റ്റേഷനില്‍ നിന്നും ആരോഗ്യ വകുപ്പില്‍ നിന്നും ക്വാറന്റൈനില്‍ കഴിയേണ്ടുന്ന വിവരം സംബന്ധിച്ച് പ്രദീപിന് വിളിയെത്തി. പോലീസ് വീട് സന്ദര്‍ശിക്കുകയും അയല്‍വാസികള്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. അതേസമയം പ്രദീപിനെ കോഴിക്കോട്ട് പരിശോധിച്ച ആരോഗ്യ പ്രവര്‍ത്തകന്‍ ജാഗ്രത പോര്‍ട്ടലില്‍ അപ്‌ലോഡ് ചെയ്തത് യാത്ര ചെയ്തത് മുംബെയില്‍ നിന്നും കോഴിക്കോട്ടേക്കാണെന്നാണ്.
ദീര്‍ഘദൂര വണ്ടികളായ മംഗളയും നേത്രാവതിയിലും ജനറല്‍ ടിക്കറ്റുകള്‍ അനുവദനീയമല്ല എന്നു മാത്രമാണ് എന്ന് മാത്രമാണ് നിലവിലെ ഉത്തരവ്. ജില്ലയില്‍ നിന്ന് ജില്ലയിലേക്ക് യാത്ര ചെയ്യുന്നതിന് വിലക്കൊന്നുമില്ല. ഈ സാഹചര്യത്തില്‍ സംസ്ഥാനത്തിനകത്ത് യാത്ര ചെയ്യുന്നവരെ ക്വാറന്റൈന് അയക്കുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ് എന്നാണ് ചോദ്യമുയരുന്നത്.

 

 

Latest News