കോട്ടയം - സൗദിയിൽ നിന്നും നാട്ടിലെത്തി വൃദ്ധ മാതാപിതാക്കളെ സന്ദർശിച്ചത് ആരോഗ്യ പ്രവർത്തകക്ക് പൊല്ലാപ്പായി. ക്വാറന്റീൻ വ്യവസ്ഥ ലംഘിച്ചതായി ആരോപണം ഉയർന്ന ആരോഗ്യപ്രവർത്തകയെ പോലീസ് ഇടപെട്ട് പെയ്ഡ് ക്വാറന്റീനിലാക്കി. മല്ലപ്പള്ളിക്കാരിയായ നഴ്‌സ് കോട്ടയത്തെ ഫഌറ്റിൽ മുറി വാടകയ്ക്ക് എടുത്ത് ക്വാറന്റൈനിൽ പ്രവേശിക്കാനായിരുന്നു തീരുമാനിച്ചത്. നാട്ടിൽ പോയാൽ മാതാപിതാക്കൾക്ക് ബുദ്ധിമുട്ട് ഉണ്ടാകുമല്ലോ എന്നു കരുതിയായിരുന്നു ഇത്. കോവിഡ് പരിശോധന കഴിഞ്ഞാണ് സൗദിയിൽ നിന്നും എത്തിയതെന്നും ഫ്ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോൾ നഴ്‌സ് പറഞ്ഞിരുന്നു. വൈകാതെ ഇടുക്കിയിലുളള ഭർത്താവും എത്തി.
ആരോഗ്യ പരിശോധന കഴിഞ്ഞുവെന്ന് പറഞ്ഞെങ്കിലും നാട്ടിലെ കോവിഡ് നിബന്ധനകൾ പാലിച്ചേ കഴിയാൻ പറ്റുവെന്നു ഉടമ ഫഌറ്റ് ഉടമ ജീവനക്കാർ വഴി നിർദേശം നൽകിയിരുന്നു. അതിനിടെ ഉച്ചയോടെ നഴ്‌സ് പുറത്തേക്ക് പോയി. ഇത് സമീപത്തുളള താമസക്കാർ ഉടമയെ അറിയിച്ചു. കൂടാതെ പോലീസിലും വിവരം അറിയിച്ചു. ഇതോടെ അന്വേഷണമാരംഭിച്ചു. പല തവണ ഫോണിൽ ശ്രമിച്ചിട്ടും കിട്ടിയില്ല. രാത്രിയോടെ ഫോണിൽ കിട്ടി.
വേഗം തിരികെ വരണമെന്ന് ആവശ്യപ്പെട്ടു. ഇതോടെ ഇവർ കോട്ടയത്ത് എത്തി. പോലീസ് സ്‌റ്റേഷനിൽ ഹാജരായി. അസുഖമുളള അച്ഛനെയും അമ്മയെയും കാണാൻ പോയതാണെന്ന് നഴ്‌സ് പറഞ്ഞു. വിദേശത്തു നിന്നും എത്തിയാൽ ക്വാറന്റിനിലാകണമെന്നും പുറത്തുപോകാൻ പറ്റില്ലെന്നും പോലീസ് നഴ്‌സിനെ ധരിപ്പിച്ചു. ഇതോടെ പോലീസ് തഹസിൽദാരെ വിവരം അറിയിച്ചു. ഫ്ളാറ്റിൽ താമസിക്കാൻ ഇനി കഴിയില്ലെന്ന് വിശദീകരിച്ചു. ഇതോടെ പെയ്ഡ് ക്വാറന്റീനിൽ പോകാൻ നഴ്‌സ് സന്നദ്ധത പ്രകടിപ്പിച്ചു. തുടർന്ന് തുത്തൂട്ടിയിലുളള പെയ്ഡ് ക്വാറന്റൈനിലേക്ക് മാറ്റി.
അതിനിടെ ജില്ലയിൽ ഇന്നലെ മൂന്നു പേർക്ക് കോവിഡ് പോസിറ്റീവായി.അബുദാബിയിൽ നിന്നെത്തിയ തെക്കേത്തുകവല സ്വദേശിനി ( 54) കുവൈത്തിൽ നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി ( 40) എന്നിവർക്ക് രോഗമുക്തിയായി.ചങ്ങനാശേരി ചീരംഞ്ചിറ സ്വദേശി (58) ജൂൺ നാലിന് ചെന്നൈയിൽ നിന്നെത്തിയ മുണ്ടക്കയം സ്വദേശി (23) മെയ് 29 ന് മുംബൈയിൽ നിന്നെത്തിയ ടിവി പുരം സ്വദേശി (33) എന്നിവർക്കാണ് ഇന്നലെ രോഗം സ്ഥിരീകരിച്ചത്. 46 പേരാണ് ആകെ ചികിത്സയിലുളളത്.