മാസ്‌ക് ധരിച്ചില്ല; ഒഡീഷ പോലിസിന് പിഴയിനത്തില്‍ ലഭിച്ചത് 1.25 കോടിരൂപ

ഭുവനേശ്വര്‍-  പൊതുസ്ഥലങ്ങളില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങിയതിന് ജനങ്ങളില്‍ നിന്ന് ഒഡീഷ പോലിസ് പിഴ ഈടാക്കിയത് 1.25 കോടിരൂപ. ഡിജിപി അഭയ് ആണ് ഇക്കാര്യം മുഖ്യമന്ത്രി നവീന്‍ പട്‌നായികിനെ വീഡിയോ കോണ്‍ഫറന്‍സിലൂടെ അറിയിച്ചത്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മാസ്‌ക് ധരിച്ച് പുറത്തിറങ്ങണമെന്ന നിര്‍ദേശം ലംഘിച്ചാണ് ജനങ്ങള്‍ പൊതുനിരത്തിലിറങ്ങുന്നത്.

സര്‍ക്കാര്‍ മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടും അവഗണിക്കുന്നത് വര്‍ധിച്ച് വരികയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഒരാളില്‍ നിന്ന് 200 രൂപ മുതല്‍ 500 രൂപ വരെയാണ് പിഴ ഈടാക്കുന്നത്.രണ്ട് തവണ നിര്‍ദേശം ലംഘിക്കുന്നവരുടെ പിഴശിക്ഷ ആയിരം രൂപയാക്കി ഉയര്‍ത്തിയെന്നും പോലിസ് അറിയിച്ചു

.സാമൂഹിക അകലം ലംഘിച്ചതിന് 11,74,350 രൂപയും രാത്രികാല കര്‍ഫ്യൂ ലംഘിച്ചതിന് 1,03,800 രൂപയും പിഴയായി സര്‍ക്കാര്‍ ഈടാക്കിയിട്ടുണ്ട്.ആഴ്ചാവസാനമുള്ള ഷട്ട്ഡൗണ്‍ മാനദണ്ഡം ലംഘിച്ചതിന്  11 ജില്ലകളിലുള്ളവരില്‍ നിന്ന് പോലിസ് മൂവായിരം രൂപ വീതമാണ് പിഴ ഈടാക്കിയത്.
 

Latest News