കേരളത്തില്‍ കൊറോണ ദേവിക്ക് ആരാധനാ കേന്ദ്രം; ട്രോളുമായി അനിലന്‍ മുഹൂർത്തം

കൊല്ലം- കൊറോണ ദേവിക്കു വേണ്ടി കേരളത്തിൽ ആരാധനാ കേന്ദ്രം ആരംഭിച്ചുവെന്ന ട്രോളുമായി അനിലന്‍ മുഹൂർത്തം. യു.പിയിലും ഗുജറാത്തിലും കൊറോണ ദേവിക്ക് വേണ്ടി പൂജ ആരംഭിച്ചുവെന്ന വാർത്തകള്‍ക്കു പിന്നാലെയാണ് നിർഭയ ജനജഗ്രതാ സമതി ഡയറക്ടറായ അനിലന്‍റെ ട്രോള്‍.

കൊറോണ ദേവിക്കായി ആരാധനാ കേന്ദ്രം തുടങ്ങിയതായി കൊല്ലം കടയ്ക്കൽ ചിതറ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഹൂർത്തം ചാരിറ്റബിൾ ട്രസ്റ്റ് ചെയർമാൻ അനിലൻ അറിയിക്കുന്നതായാണ് ഫേസ് ബുക്ക് പോസ്റ്റ്.
ഹൈന്ദവ സങ്കൽപ്പങ്ങളിലെ മുപ്പത്തിമുക്കോടി ദേവതാ സങ്കൽപ്പങ്ങളുടെ കൂടെ ലോകത്തു സർവ്വനാശം വിതയ്ക്കാൻ പൊട്ടിപ്പുറപ്പെട്ട കൊവിഡ്: 19 എന്നു ശാസ്ത്രലോകം വിശേഷിപ്പിക്കുന്ന കൊറോണ വൈറസിനെ ദേവിയായി സങ്കൽപിക്കുകയാണെന്ന് പോസ്റ്റില്‍ പറയുന്നു.   അനിലൻ തൻ്റെ വസതിയോടു ചേർന്നുള്ള വിശാലമായ പൂജാമുറിയിലാണ്
' കൊറോണാ ദേവി 'യെ വൈറസിൻ്റെ ആകൃതിയിൽ പൂജിക്കുന്നത്. പോസ്റ്റിനു താഴെ ആരോഗ്യവകുപ്പിന്‍റെ ജാഗ്രതാ നിർദേശങ്ങള്‍ പാലിക്കണമെന്നും രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രി അധികൃതരെ ബന്ധപ്പെടണമെന്നും ഉണർത്തുന്നുമുണ്ട്.

തൽസമയം വാർത്തകൾ വാട്‌സ്ആപ്പിൽ ലഭിക്കാനായി ഇവിടെ ക്ലിക് ചെയ്ത് ജോയിൻ ചെയ്യുക
 

കൊറോണാദേവിയെ ആരാധിക്കാനുള്ള തീരുമാനത്തെ കുറിച്ചു പറയുന്നതിങ്ങനെ:-

''ലോക രാഷ്ട്രങ്ങളെയും ഭരണാധികാരികളെയും ശാസ്ത്രലോകത്തെയും ഭീതിയുടെ മുൾമുനയിൽ നിർത്തിയിരിക്കുന്ന ഈ വൈറസിനെ ദേവിയായി സങ്കൽപ്പിച്ച് ആരാധിക്കുന്നത് ഭരണഘടന വിഭാവനം ചെയ്യുന്ന ആരാധനാ സ്വാതന്ത്ര്യം മുൻനിർത്തിയാണ്. കല്ലിലും മണ്ണിലും തൂണിലും തുരുമ്പിലും ദൈവത്തെ ദർശിക്കാൻ പഠിക്കുന്ന ഹൈന്ദവ സങ്കൽപ്പ പ്രകാരം കൊറോണ ദേവിയുടെ ആരാധന ലോകത്തിനു മുഴുവൻ സുഖവും ക്ഷേമവും ഐശ്വര്യവും ഭവിക്കാൻ വേണ്ടിയാണ്.

മഹാവ്യാധിയുടെ കാലത്ത് ആരോഗ്യ പ്രവർത്തകർ, പ്രതിരോധ വാക്സിൻ കണ്ടെത്താൻ ശ്രമിക്കുന്ന ശാസ്ത്രജ്ഞന്മാർ, പോലീസ് -ഫയർ & റെസ്ക്യൂ ഓഫീസേഴ്സ് അടക്കമുള്ള ഇതരസേനാ വിഭാഗങ്ങൾ, വിവരങ്ങൾ യഥാസമയം റിപ്പോർട്ടു ചെയ്ത് അധികാരികളുടെയും പൊതുജനങ്ങളുടെയും ശ്രദ്ധയിൽ പെടുത്തുന്ന മാധ്യമ പ്രവർത്തകർ, പ്രവാസികൾ... എന്നിങ്ങനെ സമസ്ത മേഖലയിലും പ്രവർത്തിക്കുന്ന മനുഷ്യ സ്നേഹികളുടെ നന്മക്കു വേണ്ടിയാണ് കൊറോണാദേവിയെ പൂജിക്കുന്നതും ആരാധിക്കുന്നതും.

അതിലുപരി - ലോകജനതയെ വിഴുങ്ങാൻ മുമ്പിലെത്തി നിൽക്കുന്ന ഈ അദൃശ്യ വൈറസിനെ ചെറുത്തു തോൽപ്പിക്കുന്നതു വരെ ലോകത്തിലെ ഭരണ - പ്രതിപക്ഷ കക്ഷികൾ തെരഞ്ഞെടുപ്പു മുമ്പിൽ കണ്ടു കൊണ്ടുള്ള 'മുതലെടുപ്പു രാഷ്ട്രീയം' അവസാനിപ്പിക്കാൻ വേണ്ടിയുള്ള പ്രാർത്ഥനയാണ് കൊറോണ ദേവിക്കു വേണ്ടി ഭക്തജനങ്ങൾക്കു സ്വഭവനത്തിലിരുന്ന ചെയ്യാവുന്ന ഏറ്റവും വലിയ ആത്മപൂജ...''

യുദ്ധസമാനമായ അന്തരീക്ഷത്തിൽ പുറത്തിറങ്ങുന്നതു തന്നെ രോഗവ്യാപന ഭീതി നിലനിൽക്കുന്ന സാഹചര്യത്തിൽ കൊറോണദേവിയെ സങ്കൽപ്പിച്ചു സ്വന്തം വീട്ടിലിരുന്നു പ്രാർത്ഥിക്കുന്നതിനോടൊപ്പം തങ്ങൾക്കു ചുറ്റുമുള്ള നിർദ്ധനരെയും നിരാലംബരെയും സഹായിക്കാനും അവരുടെ ക്ഷേമമന്വേഷിക്കാനും സമയം കണ്ടെത്തുക. കഴിയുംവിധം സഹായിക്കുക. വറുതിയിൽ കഴിയുന്ന ക്ഷേത്ര പൂജാരിമാർ, കഴകം തുടങ്ങിയ ക്ഷേത്ര ജീവനക്കാർക്ക് ദാനധർമ്മാദികൾ നടത്തുക... തുടങ്ങിയ പുണ്യ പ്രവർത്തികൾ ഇരുചെവിയറിയാതെ ചെയ്ത് ആ വിവരം രഹസ്യമായി അറിയിക്കുന്നവർക്കു വേണ്ടി തൻ്റെയും കുടുംബത്തിൻ്റെയും പ്രാർത്ഥന ഉണ്ടാകുമെന്നും അനിലൻ മുഹൂർത്തം കൂട്ടി ചേർത്തു.

കൊറോണദേവിയുടെ അനുഗ്രഹത്തിനായി ഒരു രൂപാ പോലും ഈ സന്നിധിയിൽ വാങ്ങില്ല. അവശതയനുഭവിക്കുന്ന സഹജീവികളെ സഹായിച്ചതിനു ശേഷം ആ വിവരം രഹസ്യമായി അറിയിച്ചാൽ ദേവീപൂജ നടത്തിയ പ്രസാദം തപാലിൽ അയച്ചു തരുന്ന വഴിപാടു രീതിയാണ് അവലംബിക്കുന്നത്.

#പ്രത്യേക അറിയിപ്പ്: കോവിഡ്:19 വൈറസിനെതിരെയുള്ള വാക്സിൻ കണ്ടെത്തേണ്ടതു മെഡിക്കൽ വിദഗ്ധരാണ്. ആരോഗ്യ വകുപ്പിൻ്റെ നിർദ്ദേശങ്ങൾ പാലിക്കുക. രോഗലക്ഷണങ്ങൾ കണ്ടാലുടൻ ആശുപത്രി അധികൃതരെ ബന്ധപ്പെടുക.
 

Latest News