കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കി; പാക്കിസ്ഥാനില്‍ രണ്ടു പേര്‍ക്ക് ജോലി പോയി

ഇസ്ലാമാബാദ്- കശ്മീരിനെ ഇന്ത്യയുടെ ഭാഗമാക്കിയുള്ള ഭൂപടം കാണിച്ചതിന് പാക്കിസ്ഥാനിലെ ഔദ്യോഗിക ടി.വി ചാനലായ പിടിവി രണ്ട് മാധ്യമ പ്രവര്‍ത്തകരെ പുറത്താക്കി.

ജീവനക്കാരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തിയില്ലെങ്കിലും അശ്രദ്ധയും വീഴചയും പൊറുപ്പിക്കില്ലെന്ന് അധികൃതര്‍ പറഞ്ഞു.

ജൂണ്‍ ആറിനു നടന്ന സംഭവം ജൂണ്‍ എട്ടിന് പാര്‍ലമെന്റില്‍ ഉന്നയിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് സെനറ്റ് ചെയര്‍മാന്‍ സാദിഖ് സന്‍ജ്രാനി വിഷയം വാര്‍ത്താ വിതരണം ബ്രോഡ്കാസ്റ്റിംഗ് സ്റ്റാന്‍ഡിംഗ് കമ്മിറ്റിക്കു വിട്ടിരുന്നു.

ഭൂപടം തെറ്റായി സംപ്രേഷണം ചെയ്ത സംഭവം അന്വേഷിക്കുകയാണെന്നും ഉത്തരവാദികള്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും പാക്കിസ്ഥാന്‍ ടെലിവിഷന്‍ മാനേജ്‌മെന്റ് അറിയിച്ചിരുന്നു.

ജൂണ്‍ ആറിനാണ് പാ്ക്കിസ്ഥാന്റെ തെറ്റായ ഭൂപടം സംപ്രേഷണം ചെയ്തത്.  ശാസ്ത്ര, സാങ്കേതിക വിദ്യാമന്ത്രി ഫവാദ് ചൗധരിയും മനുഷ്യാവകാശ മന്ത്രി ഷിറീന്‍ മസാരിയും നടപടി ആവശ്യപ്പെട്ട് രംഗത്തുവന്നിരുന്നു.

കശ്മീര്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് പാക്കിസ്ഥാന്റെ ഔദ്യോഗിക ഭൂപടം. പാക്കധീന കശ്മീര്‍ ജമ്മു കശ്മീരിന്റെ ഭാഗമായുള്ളതാണ് ഇന്ത്യയുടെ ഭൂപടം. മൊത്തം കശ്മീര്‍ താഴ്‌വര ഇന്ത്യയുടെ അവിഭാജ്യ ഭാഗമായാണ് ഇന്ത്യ കണക്കാക്കുന്നത്.

 

Latest News