തൃശൂർ - ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹത്തിന് പുറത്തു നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ഏർപ്പെടുത്തിയ താൽക്കാലിക വിലക്ക് പിൻവലിച്ചു. കെ.വി അബ്ദുൾ ഖാദർ എം.എൽ.എയുടെ നിർദേശപ്രകാരം ജില്ലാ കലക്ടർ എസ്. ഷാനവാസ് വിളിച്ചു ചേർത്ത യോഗത്തിലാണ് തീരുമാനം. വധൂവരന്മാർ ഉൾപ്പെടെ പത്തു പേർക്കാണ് വിവാഹത്തിൽ പങ്കെടുക്കാൻ അനുമതിയുള്ളത്. അവർക്കൊപ്പം ഒരു സ്റ്റിൽ ഫോട്ടോഗ്രാഫറേയും ഒരു വീഡിയോഗ്രാഫറേയും ഇനി അനുവദിക്കും.
കോവിഡ് 19 രോഗവ്യാപന സാധ്യത കണക്കിലെടുത്ത് പുറമെ നിന്നുള്ള ഫോട്ടോഗ്രാഫർമാർക്ക് ക്ഷേത്രത്തിലേക്കുള്ള പ്രവേശനം വിലക്കിയിരുന്നു. പകരം ദേവസ്വം ഏർപ്പെടുത്തുന്ന ഫോട്ടോഗ്രാഫർമാർ എടുക്കുന്ന വീഡിയോയും ഫോട്ടോകളും വിവാഹ പാർട്ടികൾക്ക് പെൻെ്രെഡവിൽ നൽകുകയാണ് ചെയ്തിരുന്നത്. സംസ്ഥാനത്തെമ്പാടുമുള്ള ഫോട്ടോഗ്രാഫർമാർ ഇതിൽ പ്രതിഷേധം അറിയിച്ചതിനെ തുടർന്നായിരുന്നു യോഗം. ഉത്തരവ് സംബന്ധിച്ച വിവരങ്ങൾ തൃശൂർ ജില്ലാ ഭരണകൂടം പുറത്തിറക്കും. കെ.വി അബ്ദുൾഖാദർ എം.എൽ.എ, ജില്ലാ കലക്ടർ എസ്. ഷാനവാസ്, ഗുരുവായൂർ ദേവസ്വം ചെയർമാൻ അഡ്വ. കെ. ബി മോഹൻദാസ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.