Sorry, you need to enable JavaScript to visit this website.

കോവിഡ് രോഗികള്‍ കൂടുന്നു; ഐസോലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് സംസ്ഥാനങ്ങള്‍

ന്യൂദല്‍ഹി- റെയില്‍വെയോട് ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ട് യു.പി, ദല്‍ഹി, തെലങ്കാന സംസ്ഥാനങ്ങള്‍. 24 സ്ഥലങ്ങളില്‍ കോവിഡ് കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനായി 240 കോച്ചുകളാണ് ഉത്തര്‍പ്രദേശ് ആവശ്യപ്പെട്ടിരിക്കുന്നത്. 60 കോച്ചുകള്‍ നല്‍കണമെന്നാണ് തെലങ്കാനയുടെ ആവശ്യം. പത്ത് കോച്ചുകള്‍ ദല്‍ഹിയും ആവശ്യപ്പെട്ടിട്ടുണ്ട്.
കോവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കാനുള്ള സാധ്യത മുന്നില്‍ക്കണ്ട് റെയില്‍വെ നേരത്തെതന്നെ ഐസൊലേഷന്‍ കോച്ചുകള്‍ തയ്യാറാക്കിയിരുന്നു. ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികളെ റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകളില്‍ പ്രവേശിപ്പിച്ച് ചികിത്സ നല്‍കാമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്. 16 കിടക്കകളാവും ഓരോ കോച്ചിലുമുണ്ടാവുക. സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് റെയില്‍വെയാകും കോച്ചുകള്‍ അനുവദിക്കുന്ന കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കുക. റെയില്‍വെയുടെ ഐസൊലേഷന്‍ കോച്ചുകള്‍ ഉപയോഗിച്ചുള്ള രാജ്യത്തെ ആദ്യ കോവിഡ് കെയര്‍ സെന്റര്‍ ദല്‍ഹിയില്‍ മെയ് 31 ന് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. പത്ത് കോച്ചുകളിലായി 160 കിടക്കകളാണ് അവിടെ ഒരുക്കിയിരിക്കുന്നത്. വാരാണസി സിറ്റി, ഝാന്‍സി, ഗോരഖ്പുര്‍, ഗോണ്ട, ബറെയ്‌ലി സിറ്റി, സഹരണ്‍പുര്‍, സോന്‍ഭദ്ര, അസംഗഢ് എന്നിവിടങ്ങളില്‍ കൊറോണ കെയര്‍ സെന്ററുകള്‍ സ്ഥാപിക്കുന്നതിനാണ് യു.പി ഐസൊലേഷന്‍ കോച്ചുകള്‍ ആവശ്യപ്പെട്ടിട്ടുള്ളത്.
 

Latest News