ക്വാറന്റൈന്‍ കേന്ദ്രത്തില്‍ പ്രണയം; ആന്ധ്ര യുവതിയും തമിഴ് യുവാവും മുങ്ങി

കാസര്‍കോട്- കൊറോണയുടെ പശ്ചാത്തലത്തില്‍ നാടോടികളും യാചകരും അടക്കമുള്ളവരെ പാര്‍പ്പിച്ച സ്‌കൂളിലെ നിരീക്ഷണ കേന്ദ്രത്തില്‍ നിന്ന് ആന്ധ്രാപ്രദേശ് സ്വദേശിനിയായ ഇരുപതുകാരിയും തമിഴ്‌നാട് സ്വദേശിയായ ഇരുപത്തിരണ്ടുകാരനും മുങ്ങിയത് പോലീസിന് തലവേദനയായി.
ചെറുഗോളി സ്‌കൂളില്‍ കഴിയുന്നതിനിടെയാണ് രണ്ടുപേരെയും കാണാതായത്. റോഡരികിലും കടവരാന്തയിലും മറ്റ് സ്ഥലങ്ങളിലും അന്തിയുറങ്ങുകയായിരുന്ന നാടോടികളും യാചകരും അടക്കമുള്ളവരെ കൊറോണ വൈറസില്‍ നിന്ന് രക്ഷപ്പെടുത്തി സുരക്ഷ നല്‍കുന്നതിന്റെ ഭാഗമായാണ് ആരോഗ്യപ്രവര്‍ത്തകരും നാട്ടുകാരും ചേര്‍ന്ന് നിരീക്ഷണ കേന്ദ്രമായ സ്‌കൂളിലേക്ക് മാറ്റിയത്. ആരോഗ്യപ്രവര്‍ത്തകര്‍ നല്‍കിയ പരാതിയില്‍ മഞ്ചേശ്വരം പോലീസ് കേസെടുത്ത് ഇന്‍സ്പെക്ടര്‍ അനുപ് കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങിയെങ്കിലും എങ്ങും കണ്ടെത്താനായില്ല. ഇരുവരും പ്രണയത്തിലാണെന്നും ഒളിച്ചോടിയതാണെന്നും അന്വേഷണത്തില്‍ വ്യക്തമായാതായി പോലീസ് പറയുന്നു. സ്‌കൂളില്‍ കഴിയുന്ന മറ്റുള്ളവരുടെ മൊഴി പൊലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. ആന്ധ്രയിലേക്കും തമിഴ്‌നാട്ടിലേക്കും ഇവര്‍ പോകാനുള്ള സാധ്യത  പൊലീസ് കാണുന്നില്ല. അതിര്‍ത്തിയില്‍ എവിടെയെങ്കിലും ഒളിഞ്ഞു കഴിയുന്നുണ്ടാകുമെന്നാണ് നിഗമനം.

 

Latest News