Sorry, you need to enable JavaScript to visit this website.

മുഖ്യമന്ത്രിക്ക് വഴി തെറ്റുന്നു 

പിണറായി വിജയൻ സർക്കാർ അഞ്ചാം വർഷത്തിലാണ്. അടുത്തിടെ പ്രോഗ്രസ് കാർഡ് അവതരിപ്പിച്ച ഇടതുമുന്നണി സർക്കാറിന്റെ പെർഫോമൻസിനെ കുറിച്ച് ഭൂരിഭാഗം മലയാളികൾക്കും മതിപ്പാണ്. മുൻ യു.ഡി.എഫ് സർക്കാറിന്റെ അവസാന വർഷത്തിൽ  കുടുംബാംഗങ്ങൾ ഒരുമിച്ചിരുന്ന് ടി.വി കാണാൻ പറ്റാതിരുന്ന സാഹചര്യവുമായി തട്ടിച്ചു നോക്കുമ്പോൾ ഇ.എം.എസിന്റെയും ഇ.കെ. നായനാരുടെയും പിൻഗാമി മികവ് പുലർത്തിയതായി കാണാം. രണ്ട് മഹാ പ്രളയങ്ങൾ, നിപ വൈറസ് ബാധ, ഇപ്പോഴത്തെ കോവിഡ്19 സാഹചര്യങ്ങളിലെല്ലാം കെൽപുള്ള ഭരണാധികാരിയാണ് അനനന്തപുരിയിലെന്ന് മലയാളികൾ തിരിച്ചറിഞ്ഞു. എന്നാൽ ഉമ്മൻചാണ്ടി സർക്കാറിന്റെ കാലത്തേതു പോലെ എടുത്തു പറയാവുന്ന ഒരു വികസന പദ്ധതിയും നടപ്പാക്കാനായില്ല. കേന്ദ്ര-സംസ്ഥാന സർക്കാറുകളുടെ ഉത്സാഹം കൊണ്ടാണല്ലോ കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളവും കൊച്ചി മെട്രോയും യാഥാർഥ്യമാക്കാൻ മുൻ സർക്കാറിന് സാധിച്ചത്. ഈ ഒരു കുറവ് നികത്താൻ പിണറായി സർക്കാർ നടപ്പാക്കാൻ പോകുന്ന ബൃഹദ് പദ്ധതിയാണ് മലയാളികൾക്ക് നെഞ്ചിലെ തീയായി മാറുന്നത്. തിരുവനന്തപുരം മുതൽ കാസർകോട് വരെ അതിവേഗ റെയിൽ പാത പണിയാനാണ് പദ്ധതി. ഇതിനായി കേരള റെയിൽ ഡെവലപ്‌മെന്റ് കോർപറേഷൻ രൂപീകരിച്ചിട്ടുണ്ട്.

67,000 കോടി രൂപ മുതൽമുടക്കുള്ള പദ്ധതി യാഥാർഥ്യമാവുകയാണെങ്കിൽ കേരള ചരിത്രത്തിലെ ഏറ്റവും വലിയ സർക്കാർ നിക്ഷേപമായിരിക്കുമിത്. 3500 ഏക്കർ  ഭൂമി ഏറ്റെടുത്താണ് പദ്ധതി നടപ്പാക്കേണ്ടത്. 80,000 മുതൽ ഒരു ലക്ഷം വരെ ആളുകൾ ഭവനരഹിതരാവും. 132 കിലോ മീറ്റർ പ്രദേശത്തെ നെൽവയലുകൾ അപ്രത്യക്ഷമാവും. പത്ത് റെയിൽവേ സ്റ്റേഷനുകൾ പണിയാൻ 2500 ഏക്കർ വേറെയും വേണം. 2011 മുതൽ തന്നെ ഇങ്ങനെ ഒരു ആശയമുണ്ടായിരുന്നു. ഇതിനായി രൂപീകരിച്ച കമ്പനി 2018 ൽ ഉപേക്ഷിക്കുകയും ചെയ്തു. ഖജനാവിന് നഷ്ടം 100 കോടി. ഇനി എല്ലാ തടസ്സങ്ങളും അതിജീവിച്ച് പണം സ്വരൂപിച്ച് ഈ പദ്ധതി 2035 ൽ യാഥാർഥ്യമായെന്ന് തന്നെ വെക്കുക. പരമാവധി 150 കിലോ മീറ്റർ വേഗത്തിലുള്ള ട്രെയിനുകളാണ് ഓടുക. ഇന്ത്യയിൽ ഇപ്പോൾ തന്നെ 160 കിലോ മീറ്റർ വേഗമുള്ള നിസാമുദ്ദീൻ-ഝാൻസി ഗതിമാൻ എക്‌സ്പ്രസ് പോലുള്ള ട്രെയിനുകളുണ്ട്. അതിന്റെയെല്ലാം വേഗം 200 കിലോ മീറ്ററിലെത്തുമ്പോഴാണ് നമ്മുടെ 150 കിലോ മീറ്റർ വേഗമുള്ള ട്രെയിൻ പരിഷ്‌കാരിയെ പോലെ എത്തുക. 
തിരുവനന്തപുരം മുതൽ തിരൂർ വരെ നിലവിലെ റെയിൽ പാതയിൽനിന്ന് മാറിയും തുടർന്ന് കാസർകോട് വരെ ഇപ്പോഴത്തെ പാതക്ക് സമാന്തരവുമായായിരിക്കും സിൽവർ ലൈൻ നിർമിക്കുന്നത്. തിരുവനന്തപുരം - കാസർകോട് അർധ അതിവേഗ റെയിൽ പാതയുടെ (സിൽവർ ലൈൻ) വിശദമായ പദ്ധതി റിപ്പോർട്ട് (ഡി.പി.ആർ) കേരള റെയിൽ ഡെവലപ്‌മെൻറ് കോർപറേഷൻ (കെറെയിൽ) ബോർഡ് യോഗം അംഗീകരിച്ച ശേഷമാണ് മന്ത്രിസഭയുടെ പരിഗണനക്കെത്തിയത്. 
 യാത്രാ സമയം (532 കിലോമീറ്റർ ദൂരം) 12 ൽ നിന്ന്  4 മണിക്കൂറായി കുറക്കുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. 


അടിസ്ഥാന സൗകര്യ വികസനത്തിൽ എളുപ്പത്തിലുള്ള കണക്ടിവിറ്റി പ്രധാനമാണ്. കേരളത്തിലിത് ഇപ്പോൾ തന്നെ ലഭ്യമാണ്. അമേരിക്ക, യൂറോപ്പ് മേഖലകൾക്ക് സമാനമാണ് നമ്മുടെ കണക്ടിവിറ്റി. കേരളത്തിൽ നാല് വിമാനത്താവളങ്ങൾ. തിരുവനന്തപുരം, കൊച്ചി, കാലിക്കറ്റ്, കണ്ണൂർ. കാസർകോടിനോട് മുട്ടിയുരുമ്മി നിൽക്കുന്ന മംഗലാപരും കൂടി ഉൾപ്പെടുത്തുമ്പോൾ ഇത് അഞ്ചാവുന്നു. കൈയിൽ പണമുള്ള അത്യാവശ്യക്കാരന് ഈ എയർപോർട്ടുകൾ ഉപയോഗപ്പെടുത്തി ഒരു മണിക്കൂറിനകം കേരളത്തിൽ എവിടെയും യാത്ര ചെയ്യാം. നിർദിഷ്ട പദ്ധതിയുടെ വൻ ചെലവൊന്നുമില്ലാതെ വേണമെങ്കിൽ വയനാട്, പാലക്കാട്, ഗുരൂവായൂർ, തൊടുപുഴ, കോട്ടയം എന്നിവിടങ്ങളിൽ ചെറിയ വിമാനത്താവളങ്ങൾ പണിയുകയുമാവാം. നെടുമ്പാശ്ശേരി മോഡലിൽ പണം മുടക്കാനും വ്യവസായികൾ മുന്നോട്ട് വരുമെന്നതിൽ സംശയമില്ല. കണ്ണൂരിന്റെ വേഗത്തിലാണ് നിർമിക്കുന്നതെങ്കിൽ അടുത്ത അഞ്ച് വർഷത്തിനകം ഈ എയർ സ്ട്രിപ്പുകൾ യാഥാർഥ്യമാക്കാനാവും. 
പദ്ധതിയുടെ ഡി.പി.ആർ ഇനി റെയിൽവേ മന്ത്രാലയത്തിന് സമർപ്പിക്കും. പദ്ധതിക്ക് തുടർന്ന് നീതി ആയോഗ്, കേന്ദ്ര മന്ത്രിസഭ എന്നിവയുടെ അനുമതി വാങ്ങണം. 
രണ്ട് പുതിയ റെയിൽവേ ലൈനുകൾ ചേർത്ത് ഹരിത ഇടനാഴിയായി നിർമിക്കുന്ന ഈ പാതയിലൂടെ  മണിക്കൂറിൽ 200 കിലോമീറ്റർ വേഗത്തിൽ വരെ ട്രെയിനുകൾക്ക് സഞ്ചരിക്കാനാകുമെന്നാണ് അവകാശപ്പെടുന്നത്. പൈതൃക സ്ഥാപനങ്ങളെയും ആരാധനാലയങ്ങളെയും ഒഴിവാക്കാൻ വേണ്ടി സാധ്യതാ പഠന റിപ്പോർട്ടിലെ അലൈൻമെന്റിൽ അങ്ങിങ്ങായി പരമാവധി പത്തു മുതൽ 50 മീറ്റർ വരെ മാറ്റം വരുത്തിയിട്ടുണ്ട്. മാഹി പട്ടണത്തെ നെടുകെ പിളർന്ന് കടന്നു പോകുന്ന അലൈൻമെന്റ് മുഖ്യമന്ത്രി ഇടെപട്ടാണ് മാറ്റിയത്.  തിരുവനന്തപുരത്തുനിന്ന് 11 ജില്ലകളിലൂടെ 530.6 കിലോമീറ്റർ നാലു മണിക്കൂർ കൊണ്ട് പിന്നിട്ട്  കാസർകോട്ടെത്തുന്ന സിൽവർ ലൈനിൽ 11 സ്‌റ്റേഷനുകളുണ്ടാകും. കൊച്ചി വിമാനത്താവളത്തിലും സ്‌റ്റേഷനുണ്ടാകും. 
പാരീസിലെ സിസ്ട്ര ജിസിയാണ് കെ റെയിലിനു വേണ്ടി ഡി.പി.ആർ തയാറാക്കിയത്. കേരള സർക്കാറും ഇന്ത്യൻ റെയിൽവേയും ചേർന്ന് രൂപം നൽകിയതാണ്  കെ റെയിൽ. എയർക്രാഫ്റ്റ് ഉപയോഗിച്ചുള്ള ലൈഡാർ സർവേ, പല തരത്തിലുള്ള മലിനീകരണത്തിന്റെ  തോത് അടിസ്ഥാനപ്പെടുത്തിയുള്ള പരിസ്ഥിതി ആഘാത പഠനം, ശാസ്ത്രീയമായ മണ്ണു പഠനം,  രാത്രിയാത്ര, വിനോദ സഞ്ചാരം തുടങ്ങിയവ ഉൾപ്പെടുത്തിയുള്ള ഗതാഗത സർവേ എന്നിവക്കു ശേഷം കഴിഞ്ഞ മാസമാണ് ഡി.പി.ആർ തയാറാക്കിയത്. സിൽവർ ലൈൻ പ്രോജക്റ്റ് പ്രകാരം 2025-26 കാലയളവിൽ പ്രതിദിനം 79,934 പേർ പ്രസ്തുത ട്രെയിനിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കുന്നത്. ഈ കണക്കുകൾ പ്രതീക്ഷക്ക് വക നൽകുന്നതല്ല.  കൊച്ചി മെട്രോ റെയിലിന്റെ ഡി.പി.ആർ പ്രകാരം 2015 ൽ പ്രതിദിനം 3,81,868 യാത്രക്കാരും 2020 ൽ പ്രതിദിനം 4,68,130 യാത്രക്കാരും മെട്രോ റെയിലിൽ യാത്ര ചെയ്യുമെന്നാണ് കണക്കാക്കിയിരുന്നത്.  ഇന്നുവരെ നേടിയ ഏറ്റവും ഉയർന്ന റൈഡർഷിപ് പ്രതിദിനം 1.25 ലക്ഷം മാത്രമാണ്. പ്രതിദിന വരുമാന ഉൽപാദനക്കുറവ് കൊച്ചി മെട്രോ റെയിൽ ലിമിറ്റഡിനെ ഗുരുതരമായ പ്രതിസന്ധിയിലേക്ക് നയിക്കാൻ സാധ്യതയേറെയാണ്. കൊച്ചി മെട്രോയുടെ അനുഭവം പാഠമാകേണ്ടതുണ്ട്. 


പദ്ധതി ചെലവിന്റെ 52 ശതമാനം വായ്പയായും ബാക്കി തുക കേന്ദ്ര, സംസ്ഥാന സർക്കാറുകളും മറ്റു ധനകാര്യ സ്ഥാപനങ്ങളും ഫണ്ട് ചെയ്യുമെന്നാണ് കണക്കാക്കുന്നത്. നിലവിലെ കോവിഡ് പ്രതിസന്ധി സർക്കാറുകളുടെ  സമ്പദ്‌വ്യവസ്ഥയിലും വരുമാനത്തിലും വൻ ഇടിവുണ്ടാക്കുമെന്നുറപ്പാണ്. പ്രതികൂല സാഹചര്യങ്ങൾക്കിടയിൽ സിൽവർ ലൈൻ പ്രോജക്റ്റിന് മുൻഗണന നൽകുന്നത് കോവിഡ്  മൂലമുണ്ടാകുന്ന സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാക്കുമെന്ന് ആർക്കും മനസ്സിലാക്കാവുന്നതേയുള്ളൂ. ഇതിന് പുറമേയാണ് കേരള സമ്പദ്ഘടനയുടെ നട്ടെല്ലായ പ്രവാസികളുടെ കൂട്ടത്തോടെയുള്ള തിരിച്ചുവരവ്. 
പിണറായി സർക്കാർ ഭരണം വിട്ടൊഴിയുമ്പോൾ ഒരു പദ്ധതി ഇല്ലാത്തതാണ് പ്രശ്‌നമെങ്കിൽ അതിന് വഴിയുണ്ട്.  ഇ.കെ. നായനാരെ പോലെ വടക്കേ മലബാറിലെ തലശ്ശേരി മണ്ഡലത്തിൽ നിന്നാണ് (ധർമടമെന്ന തലശ്ശേരി നോർത്ത്) പിണറായി വിജയനും നിയമസഭയിലെത്തിയത്. 1947 ൽ ഇന്ത്യ സ്വതന്ത്രയായ ശേഷം ഒരു റെയിൽ പദ്ധതിയും വരാത്ത പ്രദേശമാണ് മലബാർ മേഖല. ബ്രിട്ടീഷ് ഭരണകാലത്ത് ഇപ്പോഴത്തെ കേരളത്തിലെ ആദ്യ റെയിൽ പാത വന്നത് ഈ പ്രദേശത്താണ്. ബ്രിട്ടീഷുകാർ തലശ്ശേരി-മൈസൂർ റെയിൽ പാത നിർമിക്കാൻ ഉദ്ദേശിച്ചിരുന്നു. ഏറ്റവുമൊടുവിലത്തെ കണക്കുകൾ പ്രകാരം 5000 കോടിയിൽ താഴെ മാത്രമേ ഇതിന് ചെലവാകുകയുള്ളൂ. മട്ടന്നൂരിലെ കണ്ണൂർ വിമാനത്താവളവും കുടകും ബന്ധിപ്പിച്ച് മൈസൂരിലേക്ക് പാത വരുമ്പോൾ കേരളവും ബംഗളൂരുവും കൂടുതൽ അടുക്കുന്നു. പെട്ടെന്ന് നിർമാണം  പൂർത്തിയാക്കാനുമാവും. മുഖ്യമന്ത്രി, പാർട്ടി സെക്രട്ടറി, വ്യവസായ മന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുടെയെല്ലാം തട്ടകമാണ് പൈതൃക നഗരമായ തലശ്ശേരി. അർധ അതിവേഗ റെയിൽ പാത പോലെ അനാവശ്യ പദ്ധതി നടപ്പാക്കാൻ ഉത്സാഹിച്ച് ജനവിരുദ്ധനെന്ന ദുഷ്‌പേര്  വരുന്നതിൽ നിന്ന് രക്ഷയുമാവാം. പിണറായി വിജയന്റെ കാലത്തെ ഏറ്റവും വലിയ പദ്ധതിയായി തലശ്ശേരി-മൈസൂർ റെയിൽവേയെ കുറിച്ച് തലമുറകൾ പറഞ്ഞുകൊണ്ടേയിരിക്കും. 


 

Latest News