കോഴിക്കോട്- കാറപകടത്തിൽ യുവതി മരിച്ച സംഭവം ലവ് ജിഹാദാക്കി ഒരു വിഭാഗത്തിന്റെ വിദ്വേഷപ്രചാരണം. മകൾ ലവ് ജിഹാദിന്റെ ഇരയല്ലെന്നും നിയമപ്രകാരം കല്യാണം കഴിച്ച് ജീവിക്കുകയായിരുന്നുവെന്നും യുവതിയുടെ പിതാവ് പറഞ്ഞിട്ടും തെറിവിളിയുമായി സംഘം മുന്നോട്ട്. കഴിഞ്ഞ ദിവസം തൃശൂർ ജില്ലയിലെ പെരുമ്പിലാവ് ചാലിശേരിയിൽ കാറപകടത്തിൽ മരിച്ച നിവേദിതയുടെ മരണവുമായി ബന്ധപ്പെട്ടാണ് ഒരു വിഭാഗം ആരോപണവുമായി രംഗത്തെത്തിയത്. പെരിന്തൽമണ്ണ പൂപ്പലം കാളിപ്പാടൻ മുഹമ്മദ് അമീന്റെ ഭാര്യയാണ് നിവേദിത എന്ന ഫാത്തിമ. പെരിന്തൽമണ്ണയിൽനിന്ന് എറണാകുളത്തേക്ക് കാറിൽ പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഈ വാർത്തയുടെ താഴെയാണ് നിവേദിത ലവ് ജിഹാദിന്റെ ഇരയായിരുന്നുവെനനും അങ്ങിനെയൊരാളെ ക്രിസ്ത്യൻ മതവിശ്വാസപ്രകരാരം സംസ്‌കരിച്ചത് ശരിയല്ലെന്നും ചൂണ്ടിക്കാട്ടി നിരവധി പേർ രംഗത്തെത്തിയത്. എന്നാൽ മകൾ ലവ് ജിഹാദിന്റെ ഇരയല്ലെന്നും ഇത്തരം പ്രചാരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് നിവേദിതയുടെ പിതാവ് ഷാജി ജോസഫ് രംഗത്തെത്തിയത്.
ഷാജി ജോസഫിന്റെ പ്രതികരണം
എഴുതാനുള്ള ഒരു മനസികാവസ്ഥയിലല്ല ഞാൻ. പക്ഷേ, ഊഹാപോഹങ്ങളുമായി സാമൂഹ്യമാധ്യമങ്ങളിൽ പടയോട്ടം നടത്തുന്ന എല്ലാ സഹോദാരങ്ങളോടുമായി പറയട്ടെ, 06/06/2020ൽ പെരുമ്പിലാവിൽ കാറുകൾ കൂട്ടിയിടിച്ചു മരണപ്പെട്ട എന്റെ മകൾ നിവേദിത അറക്കൽ ലവ് ജിഹാദിന്റെ ഇരയൊന്നുമല്ല. ഒരേ കാമ്പസിൽ പഠിച്ചുകൊണ്ടിരിക്കെ, അമീൻ എന്ന യുവാവുമായി പ്രണയത്തിലാകുകയും നിയമപരമായി രജിസ്റ്റർ മാരേജ് ചെയ്തു പരസ്പര സ്‌നേഹത്തിലും സന്തോഷത്തിലും കുടുംബാംഗങ്ങളോടൊപ്പം ജീവിച്ചുപോരുകയുമായിരുന്നു അവൾ.
മത മൗലിക വാദമൊന്നുമില്ലാത്ത, വ്യക്തിസ്വാതന്ത്ര്യത്തെ ഒരുതരി പോലും മുറിപ്പെടുത്തിയിട്ടില്ലാത്ത വളരെ സ്‌നേഹസമ്പന്നരായ മാതാപിതാക്കളും സഹോദരങ്ങളും ബന്ധുക്കളുമടക്കം അംഗങ്ങൾ അധികമുള്ള മലപ്പുറത്തെ ഒരു മുസ്ലിം കുടുംബമാണ് എന്റെ മകളുടെ ഭർത്താവായ അമീനിന്റേത്. എന്റെ മകൾ ഫോണിലൂടെ എല്ലാ ദിവസവും ഞങ്ങളോടു പറഞ്ഞതും ഞങ്ങൾ നേരിട്ടറിഞ്ഞതുമനുസരിച്ചു അവളെ അവർ ഏറെ കരുതലോടെയും സ്‌നേഹത്തോടെയുമാണ് മരുമകളായും സഹോദരിയായും കണ്ടിരുന്നത്. അവളുടെ അടുത്ത സുഹൃത്തുക്കളും ഈ യാഥാർഥ്യങ്ങൾ അറിവുള്ളവരാണ്.
ഞങ്ങളുടെ ഇടവക സെമിത്തേരിയിൽ അവളെ അടക്കം ചെയ്യാൻ അവളുടെ മൃതശരീരം വിട്ടുതന്നതുതന്നെ ആ കുടുംബത്തിന്റെ ഹൃദയവിശാലതയെ തുറന്നുകാട്ടുന്നു. മൃതസംസ്‌കാര ശുസ്രൂഷകൾ പൂർണമാക്കി നിറകണ്ണുകളോടെയും വിങ്ങുന്ന ഹൃദയത്തോടും കൂടെയാണ് അവർ മലപ്പുറത്തേക്ക് മടങ്ങിയത്.
ദയവുചെയ്ത് മതവ്യത്യാസങ്ങളുടെ പേരിൽ ഊഹാപോഹങ്ങൾ എഴുതി പ്രചരിപ്പിച്ച് സമൂഹത്തിൽ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുത് എന്നപേക്ഷിക്കുന്നു.