Sorry, you need to enable JavaScript to visit this website.

പ്ലാസ്റ്റിക് ചൂലിന് വിട; മുളകൊണ്ടുള്ള ചൂല്‍  നിര്‍മ്മിക്കാന്‍ ഐഡിയയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥന്‍

അഗര്‍ത്തല- ദിവസേനയുള്ള മാലിന്യം കുറയ്ക്കാന്‍ കിടിലന്‍ ഐഡിയയുമായി ഐഎഫ്എസ് ഉദ്യോഗസ്ഥനെത്തിയപ്പോള്‍ നാട്ടുകാര്‍ക്ക് കിട്ടിയത് തൊഴിലവസരം. പ്ലാസ്റ്റിക് ചൂലുകള്‍ പരിസ്ഥിതിയിലുണ്ടാക്കുന്ന മാലിന്യ പ്രശ്‌നത്തിനാണ് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രസാദ് റാവു പരിഹാരം കണ്ടെത്തിയത്. ചൂല്‍ നിര്‍മ്മിക്കുന്ന പ്ലാസ്റ്റിക്കില്‍ നിന്ന് രാജ്യത്ത് ഒരു വര്‍ഷമുണ്ടാകുന്നത് 40000 മെട്രിക് ടണ്‍ മാലിന്യമാണ്. ഇവ പലപ്പോഴും കൃത്യമായി സംസ്‌കരിക്കപ്പെടാതെ പരിസ്ഥിതിയിലേക്ക് എത്തുന്നതായാണ് ഗവേഷകര്‍ വിശദമാക്കുന്നത്.
പ്ലാസ്റ്റിക്കിന് പകരമായി എത്തുന്നത് മുളയാണ്. പരിസ്ഥിതിയില്‍ സുലഭമായി ലഭിക്കുന്ന മുളയുപയോഗിച്ച് ചൂലുകള്‍ നിര്‍മ്മിക്കാന്‍ നാട്ടുകാരുടെ കൂടി സഹായം തേടിയതോടെ ലോക്ക്‌ഡൌണ്‍ കാലത്ത് ആയിരത്തിലധികം ആദിവാസി കുടുംബങ്ങള്‍ക്കാണ് തൊഴില്‍ അവസരം ലഭിച്ചത്. വനംവകുപ്പാണ് ഈ ചൂലിന്റെ നിര്‍മ്മാണത്തിന്റെ മേല്‍നോട്ടം നിര്‍വഹിക്കുന്നത്. ത്രിപുരയിലും പരിസരങ്ങളിലുമുള്ള ആദിവാസി കുടുംബങ്ങളുടെ സഹകരണത്തോടെയാണ് ചൂല്‍ നിര്‍മ്മാണം.
വന്‍ ധന്‍ വികാസ് കാര്യക്രം എന്ന പദ്ധതിയിലുള്‍പ്പെടുത്തിയാണ് അനുകരണീയമായ ഈ മാതൃത 2010 ബാച്ച് ഐഎഫ്എസ് ഉദ്യോഗസ്ഥനായ പ്രസാദ് റാവു നടപ്പിലാക്കിയത്. ഒരു വര്‍ഷം കൊണ്ട് 4 ലക്ഷം ചൂലുകള്‍ നിര്‍മ്മിക്കാന് പദ്ധതിയെന്ന് പ്രസാദ് റാവു ദേശീയ മാധ്യമങ്ങളോട് പറഞ്ഞു. 50-170 രൂപ വരെ പ്ലാസ്റ്റിക് നിര്‍മ്മിത ചൂലുകള്‍ക്ക് ഈടാക്കുമ്പോള്‍ 35-40 രൂപവരെയാണ് മുളകൊണ്ടുള്ള ഈ ചൂലുകള്‍ക്ക് വിലയുള്ളത്. നിലവില്‍ ത്രിപുരയിലും പരിസരത്തും മാത്രമാണ് ഈ ചൂലുകള്‍ വില്‍പനയ്ക്ക് എത്തുന്നത്.
 

Latest News