Sorry, you need to enable JavaScript to visit this website.

കൊറോണ വില്ലനാകുന്നത് എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്ക്; ഒ ഗ്രൂപ്പുകാര്‍ സുരക്ഷിതര്‍

ഫ്രാങ്ക്ഫര്‍ട്ട്-കോവിഡ് ബാധിക്കാന്‍ ഏറ്റവും സാധ്യത എ ഗ്രൂപ്പ് രക്തമുള്ളവര്‍ക്കെന്നു പുതിയ പഠനം. എ ഗ്രൂപ്പില്‍ വരുന്നവരില്‍ ആറു ശതമാനത്തിന് കൊറോണ ബാധ മൂലം മരണം വരെ സംഭവിക്കാനുള്ള സാധ്യത ഉണ്ടെന്നാണ് കണ്ടെത്തല്‍. ചൈനയില്‍ കൊറോണ സ്ഥിരീകരിച്ചവരില്‍ നടത്തിയ പ്രാഥമിക പഠനത്തിന്റെ അടിസ്ഥാനത്തില്‍ നേരത്തേതന്നെ ഇത്തരമൊരു റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.
എ ഗ്രൂപ്പ് രക്തമുള്ളവരില്‍ കൂടുതല്‍ അണുബാധയുണ്ടാവുകയും കൂടുതല്‍ കഠിനമായ ലക്ഷണങ്ങള്‍ കാണുകയും ചെയ്യുന്നുണ്ട്. മാത്രമല്ല എ ഗ്രൂപ്പില്‍ വരുന്ന കൊറോണ രോഗികളില്‍ 50 % ആളുകള്‍ക്കും ആശുപത്രിയില്‍ ഓക്‌സിജന്‍ സഹായവും വെന്റിലേറ്റര്‍ സഹായവും ആവശ്യമായി വരുന്നുണ്ട്. ഷെന്‍സനിലെ സതേണ്‍ യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഒരു സംഘം ഗവേഷകര്‍ വുഹാനിലെ ഹോസ്പിറ്റലുകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.
അതിനാല്‍ എ രക്തഗ്രൂപ്പുകാര്‍ അണുബാധയുണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണമെന്നും രോഗം സ്ഥിരീകരിച്ചവരും നീരീക്ഷണത്തിലുള്ളവരും കൂടുതല്‍ ജാഗ്രതയോടെ ഇരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.ജര്‍മനിയിലെ കീല്‍ സര്‍വകലാശാലയുടെ ഗവേഷണ റിപ്പോര്‍ട്ടിലും എ ഗ്രൂപ്പില്‍ പെട്ടവര്‍ക്ക് രോഗാവസ്ഥ മൂര്‍ച്ഛിക്കുമെന്നു പറയുന്നുണ്ട്. അതേസമയം ഒ ഗ്രൂപ്പുകാര്‍ കൂടുതല്‍ സുരക്ഷിതരായിരിക്കുമെന്നും ഈ ഗവേഷണഫലം പറയുന്നു.
 

Latest News