Sorry, you need to enable JavaScript to visit this website.

തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി; മുഴുവന്‍ വിദ്യാര്‍ത്ഥികളേയും വിജയിപ്പിച്ചു

ചെന്നൈ- തമിഴ്‌നാട്ടില്‍ പത്താം ക്ലാസ് പരീക്ഷ റദ്ദാക്കി. ഇതോടെ പത്താം ക്ലാസിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും 11ാം ക്ലാസ് പ്രവേശനത്തിന് അര്‍ഹരായി. 11ാം ക്ലാസിലേയും പരീക്ഷ റദ്ദാക്കി മുഴുവന്‍ പേരെയും വിജയിപ്പിച്ചിട്ടുണ്ട്. മൂന്നു തവണ മാറ്റിവെച്ചതിനൊടുവിലാണ് തമിഴ്‌നാട് സര്‍ക്കാര്‍ പൊതുപരീക്ഷ റദ്ദാക്കിയത്. മുഖ്യമന്ത്രി എടപ്പാടി കെ. പളനിസ്വാമിയാണ് സെക്രട്ടറിയേറ്റില്‍ പ്രഖ്യാപനം നടത്തിയത്.ഏറ്റവുമൊടുവില്‍ ജൂണ്‍ 15ന് നടത്താന്‍ നിശ്ചയിച്ചിരുന്ന പരീക്ഷയാണ് റദ്ദാക്കിയത്. പത്താം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്ക് 80 ശതമാനം മാര്‍ക്ക് അവരുടെ പാദവാര്‍ഷിക, അര്‍ധവാര്‍ഷിക പരീക്ഷകളുടെ അടിസ്ഥാനത്തിലും 20 ശതമാനം മാര്‍ക്ക് ഹാജരിന്റെ അടിസ്ഥാനത്തിലും നല്‍കുമെന്ന് മുഖ്യമന്ത്രി പളനിസ്വാമി വ്യക്തമാക്കി.
പത്താം ക്ലാസ് പരീക്ഷ ആദ്യം മാര്‍ച്ച് 27നായിരുന്നു നിശ്ചയിച്ചിരുന്നത്. പിന്നീട് ഏപ്രില്‍ 13ലേക്ക് മാറ്റി. തുടര്‍ന്ന് മാര്‍ച്ച് 24ന് ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ പരീക്ഷ അനിശ്ചിതമായി നീളുകയായിരുന്നു. ഒടുവില്‍ ജൂണ്‍ ഒന്നിനും 15നുമിടയിലായി പരീക്ഷ നടത്തുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി പ്രഖ്യാപിച്ചു. തുടര്‍ന്ന് കോവിഡ് പടരുന്ന സാഹചര്യത്തില്‍ സ്ഥിതി സങ്കീര്‍ണമായതോടെ ജൂണ്‍ 15നും 25നുമിടയില്‍ നടത്താന്‍ തീരുമാനിക്കുകയായിരുന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ അതും നടക്കില്ലെന്നായതോടെയാണ് പരീക്ഷ റദ്ദാക്കാന്‍ തീരുമാനിച്ചത്.
 

Latest News