വെടിമരുന്ന് നിറച്ച മാംസം കഴിച്ച് കുറുക്കന്‍ ചത്തു; ഗോത്രവാസികളായ 12 പേര്‍ അറസ്റ്റില്‍


ചെന്നൈ- പാലക്കാട് ആന വെടിമരുന്ന് നിറച്ച ഫലം കഴിച്ച് ചത്തതിന് പിന്നാലെ സമാനമായ മറ്റൊരു അതിക്രമം കൂടി റിപ്പോര്‍ട്ട് ചെയ്തിരിക്കുകയാണ് . ട്രിച്ചിയിലാണ് സംഭവം. കുറുക്കനെ സ്‌ഫോടക വസ്തുക്കള്‍ നിറച്ച മാംസം നല്‍കി കൊന്നതിന് പന്ത്രണ്ടോളം പേരെയാണ് അറസ്റ്റ് ചെയ്തത്. നരികുറുവര്‍ വിഭാഗത്തില്‍പ്പെട്ട ഗ്രോത്രവാസികളാണ് വനംവകുപ്പിന്റെ പിടിയിലായത്.

ഇവരുടെ ഗ്രോത്രത്തിന്റെ പ്രധാന തൊഴില്‍ വേട്ടയാടലാണ്. മാംസം,പല്ല്,നഖം എന്നിവയ്ക്കായി ഇവര്‍ മൃഗങ്ങളെ വേട്ടയാടാറുണ്ട്. ഇറച്ചിയില്‍ സ്‌ഫോടക വസ്തു നിറച്ച് നല്‍കിയതിനാല്‍ കഴിച്ച ഉടന്‍ കുറുക്കന്‍ പൊട്ടിത്തെറിച്ച് ചത്തു. കുറുക്കന്റെ വായയും പല്ലുകളും താടിയെല്ലും പൂര്‍ണമായും തകര്‍ന്നിരുന്നു. കുറുക്കന്റെ പല്ലുകള്‍ക്കും ഇറച്ചിക്കും വേണ്ടിയാണ് ഇവര്‍ വേട്ടയാടിയത് എന്നാണ് വിവരം.

ഒരു ചായക്കടയില്‍ പന്ത്രണ്ടോളം പേരെ സംശയാസ്പദമായ നിലയില്‍ കണ്ടതിനെ തുടര്‍ന്ന് വിജയരാഘവന്‍ എന്ന പോലിസ് കോണ്‍സ്റ്റബിള്‍ നടത്തിയ ഇടപെടലിലാണ് സംഭവം പുറത്തായത്. ഇവരുടെ ബാഗില്‍ നിന്ന് ചത്ത കുറുക്കനെ കണ്ടെടുത്തു.
രാംരാജ്(21),ശരവണന്‍(25) യേശുദാസ്(34) ശരത്കുമാര്‍(28) ദേവദാസ്(41) പാണ്ട്യന്‍(31) വിജയകുമാര്‍(38) സത്യമൂര്‍ത്തി(36) ശരത്കുമാര്‍(26) രാജമാണിക്യം(70) രാജു(45) പട്ടംപിള്ളൈ(78) എന്നിവരെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്.

Latest News