ദമാം - അൽകോബാറിൽ ഇമാമിന് കൊറോണ ബാധിച്ചെന്ന് സംശയിച്ച് മസ്ജിദ് ഇസ്‌ലാമികകാര്യ മന്ത്രാലയത്തിനു കീഴിലെ മസ്ജിദ് കാര്യ വകുപ്പ് അടച്ചു. കൊറോണബാധ സ്ഥിരീകരിച്ച വനിതയുമായി ഇമാം അടുത്ത സമ്പർക്കം പുലർത്തിയതായി കണ്ടെത്തിയതിനെ തുടർന്നാണ് മുൻകരുതലെന്നോണം മസ്ജിദ് അടച്ചത്. രോഗമുക്തരാണെന്ന് പൂർണമായും ഉറപ്പു വരുത്തുന്നതു വരെ ഇമാമും മുഅദ്ദിനും ജോലിക്ക് ഹാജരാകുന്നത് വിലക്കിയിട്ടുണ്ട്.
മസ്ജിദിൽ അണുവിമുക്തമാക്കൽ ജോലികൾ ആരംഭിച്ചിട്ടുണ്ട്. കാർപെറ്റുകളും കഴുകി അണുവിമുക്തമാക്കുന്നുണ്ട്. മസ്ജിദ് തുറന്നിട്ട് മതിയായ വായുസഞ്ചാരവും ഉറപ്പു വരുത്തും. ഇതിനു ശേഷം പള്ളി വിശ്വാസികൾക്കു മുന്നിൽ വീണ്ടും തുറന്നുകൊടുക്കുമെന്നും രോഗമുക്തരാണെന്ന് ഉറപ്പു വരുത്തുന്നതു വരെ ജോലിയിൽ നിന്ന് അകറ്റി നിർത്തിയ ഇമാമിനും മുഅദ്ദിനും പകരം താൽക്കാലികമായി ബദൽ ഇമാമിനെയും മുഅദ്ദിനെയും ചുമതലപ്പെടുത്തുമെന്നും അശ്ശർഖിയ ഇസ്‌ലാമികകാര്യ മന്ത്രാലയ ശാഖക്കു കീഴിലെ അൽകോബാർ മസ്ജിദ് കാര്യ വകുപ്പ് മേധാവി യഹ്‌യ അൽഅനസി പറഞ്ഞു.