ക്ഷേത്രങ്ങള്‍ തുറക്കാന്‍ പറഞ്ഞവർ അടക്കാന്‍ പറയുന്നു; ഹിന്ദു ഐക്യവേദി വിവാദത്തില്‍

തിരുവനന്തപുരം- ആരാധനാലയങ്ങള്‍ തുറക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിനെതിരെ ഹിന്ദു ഐക്യവേദി രംഗത്ത്.

സംസ്ഥാന സര്‍ക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി മറികടക്കാനാണ് ക്ഷേത്രങ്ങള്‍ തുറക്കുന്നതെന്നും ഹിന്ദു സംഘടനകളുടെ അഭിപ്രായം തേടാതെയാണ് സര്‍ക്കാര്‍ ക്ഷേത്രങ്ങള്‍ തുറന്നതെന്നും ഹിന്ദുഐക്യവേദി ആരോപിച്ചു.

ഹിന്ദു ഐക്യവേദിക്ക് കീഴിലുള്ള ക്ഷേത്രങ്ങളില്‍ ഭക്തരെ പ്രവേശിപ്പിക്കില്ലെന്ന് സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്‍.വി ബാബു അറിയിച്ചു.  ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കാമെന്നാണ് കേന്ദ്ര, സംസ്ഥാന സര്‍ക്കാര്‍ തീരുമാനമെങ്കിലും തിരുവനന്തപുരത്തെ ശ്രീ പദ്മനാഭസ്വാമി ക്ഷേത്രം ഈ മാസം 30 വരെ തുറക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.

കോവിഡ് പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച ലോക് ഡൗണില്‍ ക്ഷേത്രം തുറക്കാന്‍ പറഞ്ഞവരാണ് ഇപ്പോള്‍ അടക്കാന്‍ പറയുന്നതെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡണ്ട് എന്‍.വാസു പ്രതികരിച്ചു.

ദേവസ്വം ബോര്‍ഡ് സര്‍ക്കാര്‍ തീരുമാനത്തിനൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ഭക്തരുടെ ആവശ്യത്തെ ഇപ്പോള്‍ എതിര്‍ക്കുന്നവര്‍ മറ്റ് താല്‍പ്പര്യങ്ങളുള്ളവരാണെന്നും അദ്ദേഹം പറഞ്ഞു.

Latest News