കോട്ടയം- കോളേജ് വിദ്യാർഥിനിയെ മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയ സംഭവത്തിൽ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. പരീക്ഷയിൽ കോപ്പിയടിച്ചെന്ന് ആരോപിച്ച് കോളേജ് അധികൃതർ വിദ്യാർഥിനിയെ മാനസികമായി പീഡിപ്പിച്ചെന്ന ആരോപണം ഉയർന്നതോടെയാണ് വനിത കമ്മിഷന്റെ ഇടപെടൽ. സംഭവത്തിൽ എം.ജി. സർവകലാശാല ബിഎംവി ഹോളിക്രോസ് കോളേജിൽനിന്ന് വിശദീകരണം തേടിയിട്ടുണ്ട്.
ഹാൾടിക്കറ്റിൽ കോപ്പി എഴുതിക്കൊണ്ടുവന്നതായാണ് പരീക്ഷാ ഡ്യൂട്ടിയിലുണ്ടായിരുന്ന അധ്യാപകർ ആരോപിച്ചതെന്ന് ഒപ്പം പരീക്ഷ എഴുതിയ വിദ്യാർഥികൾ പറയുന്നു.
പ്രിൻസിപ്പലും അധ്യാപകരും ഹാളിലെത്തി വിദ്യാർഥിനിയെ ചോദ്യംചെയ്തുവെന്നും അല്പസമയം ഹാളിനകത്ത് പരീക്ഷ എഴുതാതെ ഇരുന്നതിന് ശേഷമാണ് വിദ്യാർഥിനി ഇറങ്ങിപ്പോയതെന്നും വിദ്യാർഥികൾ പറയുന്നു.
കാഞ്ഞിരപ്പള്ളി സെന്റ് ആന്റണീസ് പാരലൽ കോളേജിലെ ബി.കോം വിദ്യാർഥിയായിരുന്ന അഞ്ജു പി. ഷാജിയെയാണ് തിങ്കളാഴ്ച മീനച്ചിലാറ്റിൽ മരിച്ചനിലയിൽ കണ്ടെത്തിയത്. ചേർപ്പുങ്കലിലെ ബിവിഎം ഹോളിക്രോസ് കോളേജിലാണ് സർവകലാശാല പരീക്ഷാകേന്ദ്രം അനുവദിച്ചിരുന്നത്.
ശനിയാഴ്ച നടന്ന സെമസ്റ്ററിലെ അവസാന പരീക്ഷയിൽ കോപ്പിയടിച്ചെന്ന് പറഞ്ഞ് കോളേജ് അധികൃതർ അഞ്ജുവിനെ ശാസിക്കുകയും ഇറക്കിവിടുകയും ചെയ്തെന്നാണ് ആരോപണം. ഇതിന് പിന്നാലെയാണ് വിദ്യാർഥിനിയെ കാണാതായത്. അഞ്ജുവിന്റെ ബാഗും കുടയും ചേർപ്പുങ്കൽ പാലത്തിൽ കണ്ടതിനെത്തുടർന്നാണ് അഗ്നിരക്ഷാ സേനയും മുങ്ങൽ വിദഗ്ധരും മീനച്ചിലാറ്റിൽ തിരച്ചിൽ നടത്തിയത്.
തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് ബിവിഎം ഹോളിക്രോസ് കോളേജിന് മൂന്ന് കിലോമീറ്റർ അകലെ മീനച്ചിലാറ്റിൽനിന്ന് മൃതദേഹം കണ്ടെത്തിയത്.
അതിനിടെ, മരണത്തിന് ഉത്തരവാദികളായവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിജെപി പ്രവർത്തകർ ബിവിഎം കോളേജിലേക്ക് മാർച്ച് നടത്തി.






