Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

പള്ളികൾ തുറക്കൽ: ജാഗ്രത കൈവിടരുത്- കാന്തപുരം

കോഴിക്കോട് - കോവിഡ്-19 ന്റെ ഭാഗമായി അടച്ചിട്ട ആരാധനാലയങ്ങൾ തുറന്ന് പ്രവർത്തിക്കാൻ അനുമതി നൽകിയ സർക്കാർ തീരുമാനത്തെ കാന്തപുരം എ.പി അബൂബക്കർ മുസ്ലിയാർ സ്വാഗതം ചെയ്തു. അതേസമയം അധികൃതരുടെ നിർദ്ദേശങ്ങൾ പൂർണമായി പാലിച്ചേ പള്ളികൾ തുറക്കാവൂ എന്ന് കാന്തപുരം ഓർമപ്പെടുത്തി.
രോഗവ്യാപനം അനുദിനം കൂടിവരികയാണ്. ഈ മഹാവിപത്തിനെ തുടച്ചുനീക്കാൻ ആരോഗ്യവകുപ്പും സർക്കാറും മാത്രം വിചാരിച്ചാൽ നടക്കില്ല, ജനങ്ങൾ കൂടുതൽ ഉത്തരവാദിത്തവും കരുതലും കാണിക്കണം. സർക്കാർ നിർദേശിച്ച മാനദണ്ഡങ്ങൾ പാലിക്കാൻ സാധിക്കാതെ വരികയാണെങ്കിൽ ബസ്സ്റ്റാന്റുകൾ, റെയിൽവേസ്റ്റേഷൻ പരിസരങ്ങൾ, മറ്റു പ്രധാന നഗരങ്ങളിലെ പള്ളികൾ എന്നിവിടങ്ങളിൽ ജുമുഅ (വെള്ളിയാഴ്ച പ്രാർത്ഥന) ഒന്നോ രണ്ടോ ആഴ്ചകൾകൂടി നീട്ടിവെക്കാം. കോഴിക്കോട് നഗരത്തിലെ പള്ളികളിലും മെഡിക്കൽ കോളജിനടുത്തുള്ള. പള്ളിയിലും തൽക്കാലം ജുമുഅ നടത്തുന്നില്ലെന്നാണ് കേരള മുസ്‌ലിം ജമാഅത്തിന്റെ തീരുമാനം. ഗ്രാമങ്ങളിലും ഉൾനാടുകളിലും സർക്കാർ നിർദ്ദേശം പൂർണമായി പാലിച്ചു മാത്രം പ്രാർത്ഥനകൾ നടത്തിയാൽ മതി. ഇങ്ങനെ ചെയ്യുമ്പോൾ തന്നെ കമ്മറ്റിഭാരവാഹികളും ഇമാമുമാരും അതീവ ജാഗ്രത പുലർത്തണം.
സർക്കാർ നിർദേശങ്ങൾ പള്ളി അധികൃതർ കൃത്യമായി ചർച്ച ചെയ്ത് തീരുമാനങ്ങൾ എടുക്കണം. നമ്മുടെ ചെറിയൊരു അശ്രദ്ധപോലും വലിയ വിപത്തുകൾ വിളിച്ചുവരുത്തുമെന്ന് മറക്കരുത്. നൂറ് ചതുരശ്രമീറ്ററിൽ പതിനഞ്ച് പേർ എന്ന നിർദേശം പാലിക്കണം. 65 വയസ്സിനു മുകളിലുള്ളവരും 10 വയസ്സിനു താഴെയുള്ള കുട്ടികളും പള്ളിയിൽ പോകരുത്. നിർബന്ധമായും മാസ്‌ക് ഉപയോഗിക്കുകയും തമ്മിൽ ആറടി അകലം പാലിക്കുകയും ചെയ്യണം. സോപ്പോ മറ്റോ ഉപയോഗിച്ച് കൈകൾ കഴുകാനുള്ള സൗകര്യവും പ്രവേശന കവാടത്തിൽ ഒരുക്കണം. വീടുകളിൽ നിന്നുതന്നെ അംഗശുദ്ധി വരുത്തുക. പള്ളികളിൽ ശുദ്ധിവരുത്താൻ ടാപ്പുകൾ മാത്രം ഉപയോഗിച്ചാൽ മതി. രോഗ ലക്ഷണമുള്ളവർ ഒരു കാരണവശാലും പള്ളികളിലേക്ക് പോകരുത്. നിസ്‌കരിക്കാനുള്ള മുസ്വല്ല (വിരിപ്പ്) നിർബന്ധമായും ഓരോരുത്തരും കൊണ്ടുപോകണം. പ്രാർത്ഥനക്കെത്തുന്നവരുടെ പേരും ഫോൺനമ്പറും രേഖപ്പെടുത്തുന്ന രജിസ്റ്റർ സൂക്ഷിക്കണം. അതിലെഴുതാനുള്ള പേനപോലും വിശ്വാസികൾ കൊണ്ടുവരണമെന്ന് അധികൃതർ പറയുന്നത്് മികച്ച കരുതലാണ്. അധികൃതരുടെ നിർദേശങ്ങൾ നമ്മുടെയും നാടിന്റെയും രക്ഷക്കാണെന്ന വിചാരം നാം ഓരോരുത്തർക്കും ഉണ്ടാകണമെന്നും കാന്തപുരം പറഞ്ഞു.

 

Latest News