വിഷം തുപ്പിയ മെഡി.കോളേജ് പ്രിന്‍സിപ്പലിനെതിരെ കേസില്ല, സ്ഥലംമാറ്റം മാത്രം

കാണ്‍പുര്‍-തബ്‌ലീഗുകാര്‍ ഭീകര പ്രവര്‍ത്തകരാണെന്നും അവരെ യു.പി. സര്‍ക്കാര്‍ പ്രീണിപ്പിക്കുകയാണെന്നുമുള്ള വിദ്വേഷ പ്രസ്താവന നടത്തിയ കാണ്‍പുര്‍ ജി.എസ്.വി.എം മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആരതി ദാവേ ലാല്‍ചന്ദാനിക്ക് ഒടുവില്‍ സ്ഥലം മാറ്റം.

വിദ്വേഷ പ്രസ്താവന നടത്തിയ ഇവര്‍ക്കെതിരെ കേസെടുക്കാന്‍ പോലീസ് തയാറായിട്ടില്ല. യു.പി സര്‍ക്കാരിനെ വിമര്‍ശിച്ചതുകൊണ്ടാകണം ഝാന്‍സിലെ മഹാറാണി ലക്ഷ്മി ബായ് മെഡിക്കല്‍ കോളേജിലേക്കാണ് മാറ്റിയത്. പ്രിന്‍സിപ്പലായി തന്നെയാണ് സ്ഥലം മാറ്റം.

കാണ്‍പുര്‍ ജില്ലാ മജിസ്‌ട്രേറ്റ് ബ്രഹ്മദേവ് തിവാരി അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചതിനു പിന്നാലെയാണ് മെഡിക്കല്‍ എജുക്കേഷന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി രജ്‌നീഷ് ദുബെ നടപടി സ്വീകരിച്ചത്. രണ്ട് മാസം മുമ്പ് പകര്‍ത്തിയ അഞ്ച് മിനിറ്റ് വീഡിയോ ആണ് സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നത്. തബ് ലീഗുകാര്‍ ഭീകരരാണെന്നും അവര്‍ക്ക് യു.പി സര്‍ക്കാര്‍ വി.ഐ.പി പരിഗണന നല്‍കുകയാണെന്നുമാണ് മെഡിക്കല്‍ കോളേജ് പ്രിന്‍സിപ്പല്‍ ആരോപിച്ചിരുന്നത്.
കോവിഡ് പടര്‍ത്തിയത് തബ് ലീഗുകാരാണെന്നും ഇവരെ ആശുപത്രിയിലേക്കല്ല, കാട്ടിലേക്കാണ് അയക്കേണ്ടതെന്നും ഡോക്ടര്‍ പറഞ്ഞിരുന്നു.
സംഭവം വിവാദമായതോടെ വിശദീകരണവുമായി ഡോക്ടര്‍ രംഗത്തെത്തിയിരുന്നു മോര്‍ഫ് ചെയ്ത വീഡിയോ ആണെന്നായിരുന്നു വാദം.

 

 

Latest News