ലഖ്നൗ- ഉത്തർപ്രദേശില്‍ ഫുള്‍ടൈം സയന്‍സ് അധ്യാപിക 25 സ്കൂളുകളില്‍ ഒരേസമയം ജോലി ചെയ്ത് 13 മാസം കൊണ്ട് ഒരു കോടി രൂപ ശമ്പളമായി നേടി. ദുർബല വിഭാഗങ്ങളിലെ പെണ്‍കുട്ടികള്‍ക്കായുള്ള കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയ (കെ.ജി.ബി.വി) ത്തിലെ അധ്യാപിക അനാമിക ശുക്ലയാണ് ഒരേസമയം 25 സ്കൂളുകളില്‍ ജോലി ചെയ്തതായി രേഖയുണ്ടാക്കി ശമ്പളം കരസ്ഥമാക്കിയത്.
ഉത്തർപ്രദേശിൽ അധ്യാപകരുടെ ഡിജിറ്റൽ ഡാറ്റാബേസ് തയാറാക്കി വരുന്നതിനിടെയാണ് തട്ടിപ്പ് ശ്രദ്ധയില്‍ പെട്ടത്. കസ്തൂർബ ഗാന്ധി ബാലിക വിദ്യാലയത്തിലെ മുഴു സമയ അധ്യാപികയാണ് അനാമിക ശുക്ല.
അമേത്തി, അംബേദ്കർ നഗർ, റായ്ബറേലി, പ്രയാഗ് രാജ്, അലീഗഢ് എന്നീ ജില്ലകളിലായി വിവിധ സ്കൂളുകളിൽ അധ്യാപികയായി ഇവർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. കഴിഞ്ഞ ഫെബ്രുവരി വരെയാണ് ഒരു കോടിയോളം രൂപ അനാമിക ശുക്ല ശമ്പളമായി സർക്കാരിൽ നിന്ന് കൈപ്പറ്റിയത്.
സർക്കാരിന് നൽകിയ വിവരമനുസരിച്ച് മെയിൻപുരി ജില്ലക്കാരിയാണ് ഇവർ. ഇതുമായി ബന്ധപ്പെട്ട് സർക്കാർ അനാമിക ശുക്ലക്ക് നോട്ടീസയച്ചെങ്കിലും പ്രതികരണം ലഭ്യമായിട്ടില്ല. നിലവിൽ ഇവർക്കുള്ള എല്ലാ ശമ്പളവും സർക്കാർ തടഞ്ഞിട്ടുണ്ട്. വിവിധ സ്കൂളുകളിൽ നിന്നുള്ള ശമ്പള കൈമാറ്റത്തിന് ഒരേ ബാങ്ക് അക്കൗണ്ടാണോ ഉപയോഗിച്ചത് എന്നതടക്കം പരിശോധിച്ചു വരികയാണ്. ആരോപണങ്ങൾ തെളിഞ്ഞാൽ അധ്യാപികക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയരക്ടർ വിജയ് കിരണ്‍ ആനന്ദ് പറഞ്ഞു. ഏതെങ്കിലും ഉദ്യോഗസ്ഥർക്ക് ഇതിൽ പങ്കുണ്ടോ എന്നതും അന്വേഷിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
ഉത്തർപ്രദേശിലെ പ്രൈമറി സ്കൂളുകളില്‍ അധ്യാപകരുടെ ഹാജർ തത്സമയം പരിശോധിക്കാന്‍ സംവിധാനമുണ്ടായിരിക്കെയാണ് ഇത്രയും വലിയ കൃത്രിമം നടന്നിരിക്കുന്നു.