പാട്‌ന- ജയ് ശ്രീറാം വിളിക്കണമെന്ന് നിർബന്ധിച്ച് ബിഹാറിൽ യുവാവിന് നേരെ സംഘ് പരിവാർ പ്രവർത്തകരുടെ ആക്രമണം. മെഹ്‌സിലിൽനിന്നുള്ള മുഹമ്മദ് ഇസ്രയേലിന് നേരെയാണ് അക്രമണമുണ്ടായത്. ജയ് ശ്രീറാം വിളിക്കണമെന്ന് ആവശ്യപ്പെട്ട് സംഘം മുഹമ്മദ് അൻസലിന്റെ കഴുത്ത് മുറിക്കാനും ശ്രമിച്ചു. സംഭവവുമായി ബന്ധപ്പെട്ട് ആറുപേരുടെ പേരിൽ പോലീസ് കേസെടുത്തു. വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് സുഹൃത്തിന്റെ വീട്ടിലേക്ക് മൊബൈൽ ചാർജ് ചെയ്യാൻ വേണ്ടി പോകുന്നതിനിടെ സംഘം കൂട്ടംകൂടി അക്രമിക്കുകയായിരുന്നു. ജയ് ശ്രീറാം എന്ന് വിളിക്കാൻ ആവശ്യപ്പെട്ടെങ്കിലും മുഹമ്മദ് ഇസ്രയേൽ അതിന് തയ്യാറായില്ല. തുടർന്ന് കഴുത്തിൽ കത്തിവെച്ച് അറുക്കാൻ ശ്രമിച്ചു. അക്രമികൾ ഇദ്ദേഹത്തെ ഫുട്‌ബോൾ പോലെ തട്ടുകയായിരുന്നു. മരിച്ചുവെന്ന് കരുതിയാണ് സംഘം യുവാവിനെ ഉപേക്ഷിച്ചുപോയത്. ഗുരുതരമായി പരിക്കേറ്റ ഇസ്രയേൽ ആശുപത്രിയിൽ ചികിത്സയിലാണ്. മുസഫർപുരിലെ ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ് മുഹമ്മദ് ഇസ്രയേലിനെ. കേസുമായി ബന്ധപ്പെട്ട് ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.